Saturday, September 10, 2016

വിയോജനക്കുറിപ്പ്‌ എഴുതിയ സഹോദരന് സ്നേഹപൂര്‍വ്വം..

السلام عليكم ورحمة الله وبركاته

بسم الله الرحمن الرحيم

എന്നോടുള്ള വിയോജനക്കുറിപ്പ് എന്ന പേരില്‍ ബഹുമാന്യ സഹോദരന്‍ എഴുതിയ ലേഖനം വായിച്ചു. ഞാന്‍ ഒരിക്കലും പരിപൂര്‍ണനല്ല. അതുകൊണ്ടുതന്നെ യോജിപ്പും വിയോജിപ്പും ഉണ്ടാവുക സ്വാഭാവികമാണ്. എന്‍റെ പക്കല്‍ വീഴ്ചകള്‍ വന്നുപോയിട്ടുണ്ട് എങ്കില്‍ അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുന്നു. തെറ്റുകള്‍ ബോധ്യപ്പെട്ടാല്‍ തിരുത്താനുള്ള മനസും ഇഖ്'ലാസും അവന്‍ പ്രധാനം ചെയ്യട്ടെ. നസ്വീഹത്ത് ഉദ്ദേശിച്ചവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കട്ടെ.

എന്‍റെ ലേഖനങ്ങളെക്കുറിച്ച് പലര്‍ക്കും പല  രൂപത്തിലുള്ള  അഭിപ്രായമായിരിക്കും ഉണ്ടാവുക. എല്ലാവരുടെയും അഭിപ്രായപ്രകടനങ്ങളെ ആധാരമാക്കി അല്ല ലേഖനങ്ങള്‍ എഴുതാറുള്ളത്. മറിച്ച് ഓരോ ലേഖനം എഴുതുമ്പോഴും അതിന്‍റെതായ സാഹചര്യങ്ങളും കാരണങ്ങളും ഉണ്ടാകാറുണ്ട്. എഴുതുന്ന കാര്യങ്ങള്‍ അല്ലാഹുവിന്‍റെ പക്കല്‍ സ്വീകാര്യമാകുക എന്നത് മാത്രമാണല്ലോ ആത്യന്തികമായി അടിസ്ഥാനം. അല്ലാഹു സ്വീകരിക്കുമാറാകട്ടെ..

പരാമര്‍ശവിധേയമായ എന്‍റെ ലേഖനങ്ങള്‍ എല്ലാം ഞാന്‍ എഴുതിയത് ആളുകളെ ആശയക്കുഴപ്പത്തിലാക്കും വിധം തത് വിഷയങ്ങളില്‍ പ്രചരണങ്ങള്‍ നടന്നപ്പോഴാണ്. വോട്ട് ചെയ്യല്‍ ശിര്‍ക്കും കുഫ്റുമാണ് എന്ന് എല്ലാ തിരഞ്ഞെടുപ്പ് വേളകളിലും പോസ്റ്ററുകള്‍ പ്രച്ചരിപ്പിക്കുകയും, അതുമൂലം ഇതുവരെ തങ്ങള്‍ പുലര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങള്‍ തെറ്റായിരുന്നു എന്ന് സാധാരണക്കാരന് സംശയവും ആശയക്കുഴപ്പവും ഉണ്ടായപ്പോഴാണ് വോട്ടിംഗുമായി ബന്ധപ്പെട്ടും, ഒരു ജനാധിപത്യരാജ്യത്ത് ജീവിക്കുന്നയാള്‍ സ്വീകരിക്കേണ്ട നിലപാടും ഈയുള്ളവന്‍ എഴുതിയത്. അതില്‍ പണ്ഡിതന്മാര്‍ നല്‍കിയ ഭാഗം എടുത്ത് കൊടുക്കുക മാത്രമാണ് ഈയുള്ളവന്‍ ചെയ്തത്. ശിര്‍ക്കും കുഫ്റും കടന്നുവരുന്നത് എപ്പോള്‍ എന്നതും ആ ലേഖനങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ആ ലേഖനം വന്നപ്പോള്‍ മുസ്‌ലിമീങ്ങളുടെ ഭൌതികപരവും മതപരവുമായ നേട്ടത്തിന് വേണ്ടി വോട്ട് ചെയ്യല്‍ അനുവദനീയമാണ് എന്ന് പറഞ്ഞ ശൈഖ് ഇബ്നു ബാസും അല്‍ബാനിയും തൗബ ചെയ്യണം എന്ന് വരെ ഒരു സഹോദരന്‍ ക്ലാസെടുത്തു. ഇത് പഴയ മൌദൂദി സാഹിബിന്‍റെ ആശയങ്ങളെ തിരിച്ച് കൊണ്ടുവരല്‍ തന്നെയാണ്. അന്ന് കെ എം മൗലവി (റ) യും, അബ്ദുസ്സമദ് കാത്തിബും (റ) കെ പി മുഹമ്മദ്‌ മൗലവി (റ) യും ഉമര്‍ മൗലവി (റ) യും  എന്ത് പറഞ്ഞുവോ അത് തന്നെയാണ് ആ വിഷയത്തില്‍ നമുക്കുള്ള നിലപാട്. അവര്‍ ഒരുവശം മൂടിവച്ച് സംസാരിച്ചിരുന്നവരായിരുന്നോ. ഒരിക്കലും അപ്രകാരം കരുതുന്നില്ല. സ്വേച്ഛാധിപത്യ ഭരണമുള്ളിടത്ത് ആ ഭരണത്തെ മാറ്റി തങ്ങള്‍ക്ക് കൂടി അഭിപ്രായം പറയാന്‍ സാധിക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രമാക്കി മാറ്റാന്‍ തങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ അതിന് വേണ്ടി പ്രയത്നിക്കല്‍ ഒരുപക്ഷെ മുസ്‌ലിമിന് നിര്‍ബന്ധമാകും എന്ന് വരെ പറഞ്ഞ ശൈഖ് അബ്ദുറഹ്മാന്‍ സഅദി സഹോദരന്‍റെ ഭാഷയില്‍ ലാത്തയെ മാറ്റി മനാത്തയെ സ്ഥാപിക്കാന്‍  ആഹ്വാനം നടത്തിയതല്ല. അവര്‍ സാധാരണക്കാര്‍ക്ക് നേര്‍ക്ക് നേരെ  തങ്ങള്‍ സ്വീകരിക്കേണ്ട നിലപാട് എന്ത് എന്നത് വ്യക്തമാക്കികൊടുക്കുകയാണ് ചെയ്തത്. ഉമര്‍ മൗലവി ഈ വിഷയത്തില്‍ എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ചാല്‍ തന്നെ അത് മതിയാവുന്നതാണ്, പിന്നെ മുറി വൈദ്യന്മാരായ ഞാനോ വിയോജനക്കുറിപ്പെഴുതിയ സഹോദരനോ ഒന്നും ഈ വിഷയത്തില്‍ സംസാരിക്കേണ്ടതില്ല. അത്രമാത്രം പഠനം അദ്ദേഹം ഈ വിഷയസംബന്ധമായി നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഈ വിഷയത്തിലെ അറിവ് പണ്ഡിത ലോകത്ത് അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. ഇനി അദ്ദേഹം പറഞ്ഞതില്‍ പ്രമാണബദ്ധമായി തെറ്റുകള്‍ ഉണ്ട് എങ്കില്‍ അത് പ്രമാണമുദ്ധരിച്ച് വ്യക്തമാക്കേണ്ടതുണ്ട്. എങ്കില്‍ ആളുകള്‍ക്ക് കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാകും.

അതുപോലെത്തന്നെയാണ് വിമര്‍ശന വിധേയമായ വലാഉം ബറാഉം സംബന്ധിച്ചുള്ള എന്‍റെ ലേഖനവും. ഇപ്പോഴുണ്ടായ വിവാദത്തില്‍ എഴുതിയ ഒന്നല്ല അത്. മറിച്ച് രണ്ട് മാസം മുന്‍പ് പ്രസിദ്ധീകരിച്ച ലേഖനമാണ്. വിവാദങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാവുക എന്ന നമ്മുടെ നാട്ടിലെ പൊതു തത്വപ്രകാരം ഇപ്പോള്‍ വീണ്ടും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു എന്നേയുള്ളൂ. ഞാന്‍ അതെഴുതിയതിന് വ്യക്തമായ കാരണം ഉണ്ട്. ഒന്ന് എന്‍റെ നാട്ടിലെ ഒരു സഹോദരന്‍ അവന്‍റെ അയല്‍ക്കാരനായ ഇതര മതസ്ഥനോടൊപ്പം ഇരുന്ന സമയത്ത്, മറ്റൊരു സഹോദരന്‍ അവനെ അടുത്ത് വിളിച്ച് അവന്റെ കൂടെ ഇരിക്കുന്ന സമയം മുഴുവന്‍ നീ നരകത്തിലാണ് എന്ന് പറഞ്ഞതായിരുന്നു ഒരു കാരണം.    രണ്ടാമത്തെസംഭവം എന്‍റെ അടുത്ത സുഹൃത്തായ ഒരു ഡോക്ടര്‍, അദ്ദേഹം ഈകഴിഞ്ഞ റമദാനില്‍ ഇഅതികാഫ് ഇരുന്ന സമയത്ത്, അവിടെയുണ്ടായിരുന്ന ചില പുതുമുസ്ലിംകളോട് നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളെ സന്ദര്‍ശിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അതിന് അവരൊക്കെ കാഫിരീങ്ങളല്ലേ എന്ന് നല്‍കിയ മറുപടി എന്നോട് അദ്ദേഹം പങ്കു വെച്ചതാണ്. ഈ രണ്ട് സംഭവത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഈയുള്ളവന്‍ (വലാഉം ബറാഉം ഇതര മതസ്ഥരോട് അസഹിഷ്ണുത കാണിക്കലോ) എന്ന ലേഖനം എഴുതിയത്. അവിടെ നിഷിദ്ധമായ വലാഇല്‍ പെട്ടതാണ് എന്ന് അവര്‍ തെറ്റിദ്ധരിച്ച എന്നാല്‍ ശറഅ് അനുവദനീയമാക്കിയ ബന്ധങ്ങള്‍ എന്ത് എന്നത് വിശദീകരിക്കലാണ് എന്‍റെ വിഷയം. തീര്‍ത്തും തെറ്റിദ്ധാരണാജനകമായി ഈ വിഷയം പലരും കരുതുന്നു എന്ന് നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചത് ആയിരുന്നു ആ ലേഖനത്തിന്‍റെ അടിസ്ഥാനം. ഇതാണ് 'തെറ്റിദ്ധരിക്കപ്പെട്ട പദങ്ങള്‍' എന്നതുകൊണ്ട്‌ ലേഖനത്തില്‍ ഉദ്ദേശിച്ചതും. എന്നാല്‍ മേല്‍ ലേഖനം തത് വിഷയത്തില്‍ അതിരുകടന്ന്‍  സംസാരിച്ച പലരെയും അസ്വസ്ഥരാക്കി. അതല്ലെങ്കില്‍ തങ്ങള്‍ക്ക് പ്രത്യേകമായി എഴുതിയ മറുപടിയാണ് എന്ന് അവര്‍ സ്വയം കരുതി. അതിന്‍റെ പേരില്‍ വാട്ട്സാപ്പിലൂടെ ജൂതചാരന്‍ എന്ന് വരെ വ്യക്തിപരമായി അധിക്ഷേപിച്ചവരുണ്ട്‌.  അല്ലാഹു പൊറുത്ത് കൊടുക്കട്ടെ. 

ഇപ്പോള്‍ എഴുതപ്പെട്ട കുറിപ്പിനെ സംബന്ധിച്ച് പറഞ്ഞതല്ല കെട്ടോ. ഇനി അങ്ങനെ ആരും വായിച്ചെടുക്കേണ്ടതില്ല.

ഇനി അവിശ്വാസികളെ 'സഹോദരാ' എന്ന് അഭിസംബോധനം ചെയ്യുന്നത് വളരെ വലിയ അപരാധമാണ് എന്നതാണല്ലോ മറ്റൊരു വലിയ തെറ്റായി വിലയിരുത്തപ്പെട്ടത്. അതുപോലെ 'ബഹുമാനപ്പെട്ട' എന്നും പറയാന്‍ പാടില്ല. അത് വലാഇല്‍ പെട്ടതും നിഷിദ്ധവുമാണ് എന്നതാണ് സഹോദരന്‍ ഉദ്ദേശിച്ചിരിക്കുക. യഥാര്‍ത്ഥത്തില്‍ അത് പറയപ്പെടുന്ന സന്ദര്‍ഭങ്ങളും ഹുക്മും തമ്മില്‍ ബന്ധമുണ്ട്. ഒരേ നാട്ടുകാരന്‍ എന്ന നിലക്കോ, കേവല അഭിസംബോധനമെന്ന നിലക്കോ,  പ്രബോധന വേളയില്‍ 'തഅ്'ലീഫ്' എന്ന അര്‍ത്ഥത്തിലോ 'സഹോദരാ' എന്ന് വിളിക്കുന്നതും, അവരില്‍ ആകൃഷ്ടനായതിനാലോ അവരുടെ ആചാരാനുഷ്ടാനങ്ങളെ ശരിവച്ചുകൊണ്ടോ വിശ്വാസപരമായ സാഹോദര്യബന്ധം എന്ന നിലക്കോ സഹോദരന്‍ എന്ന് വിളിക്കുന്നതും വ്യത്യാസമുണ്ട്.
അഥവാ 'സത്യനിഷേധിയായ ഒരാള്‍ എന്‍റെ സഹോദരനാണ്' എന്ന് പറയുന്നതും, പ്രബോധനവേളയില്‍ 'അല്ലയോ സഹോദരാ' , 'സഹോദരങ്ങളേ' , 'ഇതര മത സുഹൃത്തുക്കളേ'  എന്നെല്ലാം പറയുന്നതും വ്യത്യാസമുണ്ട്. ഒന്ന് തഅ്'ലീഫ് ഉദ്ദേശിച്ചുകൊണ്ടുള്ള അഭിസംബോധനമാണ് എങ്കില്‍ മറ്റൊന്ന് വിശ്വാസപരമായ അടുപ്പവും മവദ്ദത്തും സൂചിപ്പിക്കുന്നതാണ്. ഒന്ന് അനുവദനീയവും മറ്റൊന്ന് നിഷിദ്ധവും ആണ്.

ഇമാം ഖുര്‍ത്തുബി അദ്ദേഹത്തിന്‍റെ തഫ്സീറില്‍ ഇപ്രകാരം പറയുന്നു:


إذ قال لهم أخوهم نوح - أي ابن أبيهم وهى أخوة نسب لا أخوة دين. وقيل: هي أخوة المجانسة. وقيل: هو من قول العرب يا أخا بنى تميم.

 "അവരുടെ സഹോദരന്‍ നൂഹ് അവരോട് പറഞ്ഞ സന്ദര്‍ഭം" - അഥവാ അവരുടെ പിതാവിന്‍റെ പുത്രന്‍, അത് കുടുംബപാരമ്പര്യം വഴിയുള്ള സാഹോദര്യം ആണ്. ദീനിലെ സാഹോദര്യബന്ധം അല്ല. അതുപോലെ ഒരേ (ജിന്‍സ്) വിഭാഗക്കാര്‍ എന്ന അര്‍ത്ഥത്തിലുള്ള സാഹോദര്യബന്ധം എന്നും 'യാ അഖാ ബനീ തമീം' എന്ന് പറയുന്നത് പോലെയുള്ള  അറബി ഭാഷയിലെ പ്രയോഗമാണത് എന്നും പറയപ്പെട്ടിട്ടുണ്ട്. - [തഫ്സീര്‍ ഖുര്‍ത്തുബി: വോ: 13 പേജ്: 119].

ഇവിടെ മതപരമായ സാഹോദര്യബന്ധമല്ല നൂഹ് (അ) നബിയും  അവിശ്വാസികളായ ജനതയും തമ്മില്‍ എന്ന് വ്യക്തമാക്കിയ ശേഷം അദ്ദേഹം സാഹോദരന്‍ എന്ന് വിളിക്കപ്പെടാന്‍ ഇടയുള്ള മറ്റ് മൂന്ന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ഒന്ന് : കുടുംബബന്ധത്തിലെ സാഹോദര്യം, മറ്റൊന്ന് കേവല ഭാഷാ അഭിസംബോധനപ്രയോഗം, മൂന്ന്‍ ഒരേ ജിന്‍സില്‍ പെട്ടവര്‍ അഥവാ (മനുഷ്യര്‍, ഒരേ നാട്ടുകാര്‍) തുടങ്ങിയ അര്‍ത്ഥതലങ്ങളില്‍ പ്രയോഗിക്കപ്പെട്ടത്. ഇവിടെയാണ്‌ അഭിസംബോധനപ്രയോഗത്തില്‍ വരുന്നതും, അല്ലാതെ അവരെ തന്റെ സഹോദരനാണ് എന്ന് പറയുന്നതും തമ്മിലുള്ള വ്യത്യാസം. ഒരുപക്ഷെ ഭാഷയുടെ സ്വാധീനം, ഒരു വ്യക്തി എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടുന്ന പ്രയോഗം എല്ലാം ഇവിടെ ബാധകം തന്നെ. ഇമാം ഖുര്‍ത്തുബി തന്നെ മറ്റൊരിടത്ത് 'ആദം സന്തതി എന്ന നിലക്കുള്ള സാഹോദര്യ ബന്ധം' എന്ന അര്‍ത്ഥത്തിലും വിശദീകരണം രേഖപ്പെടുത്തിയിട്ടുണ്ട്.

അതുപോലെ ഒരു പ്രദേശക്കാരന്‍ എന്ന നിലക്കും സഹോദരന്‍ എന്ന് പ്രയോഗക്കപ്പെടും 'മദ്‌യനിലേക്ക് അവരുടെ സഹോദരന്‍ ശുഐബിനെ നിയോഗിച്ചു' എന്നതിന്‍റെ വിശദീകരണത്തില്‍ പല മുഫസിരീങ്ങളും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.  അവിടെയുള്ള ശിര്‍ക്ക് ചെയ്യുന്ന ആളുകളിലേക്ക് അവരുടെ തന്നെ സഹോദരനായ ശുഐബിനെ നിയോഗിച്ചു എന്നതുകൊണ്ട്‌ അവരുടെ പാരമ്പര്യത്തിലുള്ള, അവരുടെ നാട്ടുകാരനായ, അവരുടെ ദേശക്കാരനായ  തുടങ്ങിയ അര്‍ത്ഥങ്ങളാണ്ഉദ്ദേശിക്കുന്നത്. മതപരമായതോ വിശ്വാസപരമായതോ ആയ സാഹോദര്യ ബന്ധമല്ല. മതപരമായ സാഹോദര്യ ബന്ധം വിശ്വാസികളും അവിശ്വാസികളും തമ്മില്‍ ഒരിക്കലും  ഉണ്ടാവുകയില്ല. ഒരു സത്യനിഷേധിയെ സംബന്ധിച്ച് അവന്‍ എന്‍റെ സാഹോദരനാണ് എന്ന് പറയാന്‍ പാടില്ല എന്നതുകൊണ്ട്‌ പണ്ഡിതന്മാര്‍ ഉദ്ദേശിക്കുന്നതും അതാണ്‌. 'വിശ്വാസം' , 'കുടുംബബന്ധം' എന്നീ അര്‍ത്ഥങ്ങളില്‍ മാത്രമേ സഹോദരന്‍ എന്ന് വിളിക്കപ്പെടൂ എന്ന് രേഖപ്പെടുത്തിയ പണ്ഡിതന്മാരും ഉണ്ട്. പക്ഷെ അത് അവരുടെ ഇജ്തിഹാദ് ആണ്.
لا إنكار في مسائل الإجتهاد എന്നത് സ്പഷ്ടവും സുവ്യക്തവുമായ പ്രമാണം വന്നിട്ടില്ലാത്തതും ചര്‍ച്ചയുള്ളതുമായ വിഷയങ്ങളില്‍ പാലിക്കപ്പെടേണ്ട ഉസ്വൂലുല്‍ ഫിഖ്ഹിലെ ഒരു ഖാഇദയാണ്.

ഭാഷാപരമായും പ്രയോഗങ്ങള്‍ക്കനുസരിച്ച് വാക്കുകളുടെ അര്‍ത്ഥത്തില്‍ വ്യത്യാസമുണ്ട്. 'കള്ളു കിടിക്കരുത് സഹോദരാ' എന്നൊരാള്‍ കുടിയനോട് പറഞ്ഞാല്‍ അത് കേവല അഭിസംബോധനമാണ്. കള്ളു കുടിക്കുന്നവന്‍ തന്‍റെ സഹോദരനാണ് എന്ന് അയാള്‍ ഒരിക്കലും ഉദ്ദേശിക്കുന്നില്ല. എന്നാല്‍ അതെ സമയം 'കള്ളു കുടിക്കുന്നവന്‍ തന്‍റെ സഹോദരനാണ്' എന്ന് പറഞ്ഞാല്‍ അത് കള്ളുകുടിയോട് പിന്തുണ പ്രഖ്യാപിക്കലാണ്. ഇനി 'എന്‍റെ സഹോദരന്‍ കള്ളുകുടിക്കുന്നവനാണ്' എന്നൊരാള്‍ പറഞ്ഞാല്‍ അവിടെ തന്‍റെ സഹോദരന്‍റെ ഒരു സ്വഭാവദൂഷ്യം അയാള്‍ പറയുന്നു എന്നാണ് ഒരാള്‍ മനസ്സിലാക്കുക.  ഇതെല്ലാം സഹോദരന്‍ എന്ന പദം ഉപയോഗിക്കുമ്പോള്‍ തന്നെ പ്രയോഗം കാരണം വരുന്ന അര്‍ത്ഥവ്യത്യാസങ്ങളാണ്. ഇനി അറബി ഭാഷയിലെ (യാ അഖീ, അഖീ) തുടങ്ങിയ പദപ്രയോഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന എല്ലാ തലങ്ങളും മലയാള ഭാഷ ഉള്‍ക്കൊള്ളണം എന്നില്ല. തിരിച്ചും അതുപോലെത്തന്നെ. അതുകൊണ്ട് സത്യനിഷേധിയായ ഒരാള്‍ എന്‍റെ സഹോദരനാണ് എന്ന് പറയാമോ എന്നൊരാള്‍ ചോദിച്ചാല്‍ തീര്‍ത്തും പാടില്ല എന്നേ പറയാന്‍ സാധിക്കൂ. എന്നാല്‍ കേവല അഭിസംബോധനം എന്ന നിലക്ക് വാക്കുകളില്‍ പ്രയോഗിക്കപ്പെടുന്ന 'സഹോദരാ, സഹോദരീ' പ്രയോഗങ്ങള്‍ സാഹോദര്യ ബന്ധം എന്ന അര്‍ത്ഥതലം ഭാഷയില്‍പോലും ഉള്‍ക്കൊള്ളുന്നില്ല. 

സത്യവിശ്വാസികള്‍ക്ക് സത്യനിഷേധത്തെയോ അതിന്‍റെ വക്താക്കളെയോ സ്നേഹിക്കുവാനോ അവരോട് മാനുഷികമായ ബന്ധത്തിനപ്പുറമുള്ള  ആത്മബന്ധമോ സാഹോദര്യബന്ധമോ സ്ഥാപിക്കുവാനോ സാധിക്കുകയില്ല. കാരണം അവന്‍ അവന്‍റെ നഫ്സിനേക്കാള്‍ സ്നേഹിക്കുന്നത് അല്ലാഹുവിനെയാണ്.  ആ അല്ലാഹുവില്‍ പങ്കു ചേര്‍ക്കുക എന്നതാകുന്നു അവര്‍ ഏറ്റവും വെറുക്കുന്നതും. അതുകൊണ്ടും അവ രണ്ടും ഒരു ഹൃദയത്തില്‍ സംഗമിക്കുകയില്ല.  എന്നാല്‍ അതേ സമയം മാന്യമായ മാര്‍ഗത്തിലൂടെയും സദുപദേശത്തിലൂടെയും അവര്‍ അവിശ്വാസികളോട് കാരുണ്യത്തോടെ വര്‍ത്തിക്കുന്നതും സൗമ്യമായി അവരെ നേര്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നതും ഗുണകാംഷയുടെയും സദുപദേശത്തിന്റെയും ഭാഗമാണ്. അവിടെയാണ് വിശ്വാസത്തിന് കോട്ടം തട്ടുന്ന എല്ലാ ബന്ധങ്ങളും വിചേദിക്കുന്നതോടൊപ്പം, വിശ്വാസത്തെ ബാധിക്കാത്ത മാനുഷികമായ ബന്ധങ്ങള്‍ നിലനിര്‍ത്തുകയും, അതോടൊപ്പം അവരെ സന്മാര്‍ഗത്തിലേക്ക്  ക്ഷണിക്കുകയും ചെയ്യുന്നത് ഒത്തുവരുന്നത്.

'ബഹുമാനപ്പെട്ട' എന്ന പ്രയോഗവും ഭാഷാപരമായ അഭിസംബോധനത്തിലെ ഒരു മാന്യമായ രീതി എന്ന നിലക്കേ നാം കണക്കാക്കിയിട്ടുള്ളൂ.   സമൂഹത്തില്‍ പദവിയും സ്ഥാനവും വഹിക്കുന്നവരോട് സംഭാഷണം നടത്തുമ്പോള്‍ ആ മാന്യത കാത്തുസൂക്ഷിക്കുക എന്നേ അതര്‍ത്ഥമാക്കുന്നുള്ളൂ അല്ലാതെ സ്ത്യനിഷേധിയെയോ അയാളുടെ സത്യനിഷേധത്തെയോ ആദരിക്കുക എന്നതല്ല ആ പ്രയോഗത്തിന്‍റെ  ഉദ്ദേശം:

നബി (സ) ഹിറഖല്‍ രാജാവിന് കത്തയച്ചപ്പോള്‍ അതില്‍ എഴുതിയത് : (ഇലാ അളീമി റൂം) എന്നായിരുന്നു. അതിന്‍റെ വിവക്ഷ ആ ഹദീസിനെ ശറഹ് ചെയ്ത ഒട്ടനേകം മുഹദ്ദിസീങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇമാം ബഗവി അദ്ദേഹത്തിന്‍റെ ശറഹുസുന്നയില്‍ നല്‍കിയ വിശദീകരണം:
" إلى عظيم الروم " أي : من يعظمه الروم أخذ بأدب الله في تليين
"(ഇലാ അളീമി-റൂം) അഥവാ റോമുകാര്‍ ബഹുമാനിക്കുന്നവന്‍ (ആദരിക്കുന്നവന്‍) എന്നര്‍ത്ഥം. അദ്ദേഹം സൗമ്യമായി അഭിസംബോധനം ചെയ്യുക എന്നാ അല്ലാഹു പഠിപ്പിച്ച അദബാണ് ഇവിടെ സ്വീകരിച്ചത്." - [ശറഹുസ്സുന്ന - ബഗവി :  വോ: 12 പേജ്: 277]. ഇമാം ബഗവിയുടെ വിശദീകരണത്തിന്‍റെ സ്ഥാനവും മഹത്വവും ഞാന്‍ വിശദീകരിക്കേണ്ടതില്ല. അത്രമാത്രം സുപരിചിതനും പ്രസിദ്ധി ആര്‍ജിച്ച ഇമാമുമാണ് അദ്ദേഹം.

അതുപോലെ ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം നവവി (റ) പറയുന്നു:
"ولم يقل إلى هرقل فقط بل أتى بنوع من الملاطفة، فقال: عظيم الروم أي الذي يعظمونه ويقدمونه ، وقد أمر الله تعالى بالانة القول لمن يدعى إلى الإسلام، فقال تعالى: ادع إلى سبيل ربك بالحكمة والموعظة الحسنة ، وقال تعالى : فقولا له قولا لينا ...

"അദ്ദേഹം ഹിറഖലിന് എന്ന് മാത്രം പറഞ്ഞ് നിര്‍ത്തിയില്ല, മറിച്ച് വിനയപുരസരമുള്ള ഒരു പ്രയോഗം ഉപയോഗിച്ചുകൊണ്ട് 'അളീമി - റൂം' എന്ന് പറഞ്ഞു. അഥവാ അവര്‍ (റോമുകാര്‍) ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന  വ്യക്തി എന്നര്‍ത്ഥം. ഇസ്ലാമിലേക്ക് ക്ഷനിക്കപ്പെടുന്നയാളെ ഇപ്രകാരം സൗമ്യമായി അഭിസംബോധനം ചെയ്യുക എന്നത് അല്ലാഹു കല്പിച്ചിട്ടുള്ളതാണ്. അല്ലാഹു പറഞ്ഞിരിക്കുന്നു: "യുക്തിദീക്ഷയോടെയും സദുപദേശം കൊണ്ടും നീ നിന്റെ റബ്ബിന്‍റെ മാര്‍ഗത്തിലേക്ക് ക്ഷനിക്കുക". അതുപോലെ അവന്‍ പറഞ്ഞു: "നിങ്ങള്‍ ഇരുവരും അവനോട് (ഫിര്‍ഔനോട്) സൗമ്യമായ രീതിയില്‍ സംഭാഷണം നടത്തുക".  - [ശറഹു മുസ്‌ലിം: വോ: 12 പേജ്: 108].

തഅല്ലുഫിന് വേണ്ടി, അഥവാ പറയുന്ന കാര്യം അവര്‍ സ്വീകരിക്കാന്‍ സൗമ്യവും വിനയവും ഉള്‍ക്കൊള്ളുന്ന, ആളുകള്‍ പൊതുവായി സ്വീകരിച്ചിട്ടുള്ള മാന്യമായ സംഭാഷണ ശൈലി ഉപയോഗിക്കുക എന്നത് ശറഇയ്യായ അദബില്‍ പെട്ടതാണ്. അതുകൊണ്ട് കേവലം ബഹുമാനപ്പെട്ട എന്ന് പറഞ്ഞാല്‍ സമയവും സന്ദര്‍ഭവും നോക്കാതെ അവിടെ കാഫിറിനോട് 'വലാഅ്' കാണിച്ചു എന്നെല്ലാം പറയുന്നത് വര്‍ഗീയ വിദ്വേഷം പടര്‍ത്താനും സത്യത്തില്‍ നിന്നും അവരെ കൂടുതല്‍ അകറ്റാനും മാത്രമെ ഉപകരിക്കൂ.

ഇനി അമ്പലപ്രാസംഗികന്‍ എന്ന് മറ്റൊരു വ്യക്തിയെ സംബന്ധിച്ചുള്ള പ്രയോഗം കണ്ടു. മറ്റാരെയും പോലെ 100 % തെറ്റുകളില്‍ നിന്ന് അദ്ദേഹവും മുക്തനല്ല. അദ്ദേഹത്തിന്‍റെ വാക്കുകളില്‍ അപാകതകള്‍ വന്നുപോയിട്ടുണ്ട് എങ്കില്‍ അത് പ്രമാണബദ്ധമായി എതിര്‍ക്കുകയോ അദ്ദേഹത്തെ ഉപദേശിക്കുകയോ ഒക്കെ ചെയ്യാവുന്നതാണ്. എന്നാല്‍ അമ്പലപ്രാസംഗികന്‍ എന്ന് പരിഹസിക്കുന്നത് ശരിയല്ല. അതില്‍ അമ്പലത്തില്‍ കയറി പ്രസംഗിക്കുക എന്നത് ഒരു അപരാധമാണ് എന്നാ ധ്വനിയുണ്ട്. മാത്രമല്ല പല ഇടങ്ങളില്‍ നിന്നും അത് ആവര്‍ത്തിച്ച് കേള്‍ക്കാറും ഉണ്ട്. തൗഹീദ് പറയാനും ശിര്‍ക്കിനെ എതിര്‍ക്കാനും ഇതരമതസ്ഥരുടെ ആരാധനാലയങ്ങളില്‍ പോകുക  എന്നത് നിഷിദ്ധമല്ല. ലജ്നതുദ്ദാഇമയുടെ ഒരു ഫത്'വയില്‍ ഇപ്രകാരം കാണാം:
"إن كان ذهابك إلى الكنيسة لمجرد إظهار التسامح والتساهل : فلا يجوز ، وإن كان ذلك تمهيدا لدعوتهم إلى الإسلام وتوسيع مجالها ، وكنت لا تشاركهم في عبادتهم ، ولا تخشى أن تتأثر بعقائدهم ولا عاداتهم وتقاليدهم : فذلك جائز"
"നീ ചര്‍ച്ചിലേക്ക് പോകുന്നത് വിട്ടുവീഴ്ചയും അവരോടുള്ള നല്ല നിലപാടും കാണിക്കാന്‍ വണ്ടി മാത്രമാണ് എങ്കില്‍ അത് അനുവദനീയമല്ല. എന്നാല്‍ അത് അവരെ പ്രബോധനം ചെയ്യാനുള്ള തുടക്കം എന്ന നിലക്കും, അതിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കാനും വേണ്ടി ആയിരിക്കുകയും, അവരുടെ ആരാധനകളില്‍ നീ പങ്കാളിയാകാതിരിക്കുകയും, അവരുടെ വിശ്വാസങ്ങളും ആചാരാനുഷ്ടാനങ്ങളും നിന്നെ സ്വാധീനിക്കുന്നതിനെ നീ ഭയപ്പെടാതിരിക്കുകയും ചെയ്‌താല്‍ അത് അനുവദനീയമാണ്". - [ഫതാവ ലജ്നതുദ്ദാഇമ  : 2/ 115].
അതുകൊണ്ട് അമ്പലത്തില്‍ പ്രസംഗിക്കുക എന്നത് ഒരു അപരാധമല്ല. അദ്ദേഹത്തിന് അത് സാധിച്ചതില്‍ അല്ലാഹുവിനെ സ്തുതിക്കുകയും തൗഫീഖിന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അല്ലാഹു എളുപ്പമാക്കിക്കൊടുക്കട്ടെ. എം എം അക്ബര്‍ സാഹിബാണെങ്കിലും അദ്ദേഹവുമായി ഏതെങ്കിലും വിഷയത്തില്‍ അഭിപ്രായഭിന്നത ഉണ്ടായി എന്നതിന്‍റെ പേരില്‍ അദ്ദേഹം നിര്‍വഹിച്ച പ്രബോധന ദൗത്യ നിര്‍വഹണത്തെ മൊത്തം തള്ളിക്കളയാന്‍ ഒരിക്കലും സാധിക്കില്ല.  സ്വാഭാവികമായും വീഴ്ചകള്‍ നമ്മെപ്പോലെ അവര്‍ക്കെല്ലാം  സംഭവിച്ചിരിക്കാം. അത് പ്രമാണബദ്ധമായി തിരുത്താവുന്നതും വിമര്‍ശനവിധേയമാക്കാവുന്നതും ആണ്. പക്ഷെ അവര്‍  ചെയ്യുന്ന പ്രവര്‍ത്തിയെ മുഴുവന്‍ അനര്‍ഹമായി അടച്ചാക്ഷേപിക്കുന്നതും അമ്പലപ്രാസംഗികന്‍ എന്ന് പരിഹസിക്കുന്നതും ഉചിതമാണ് എന്ന് തോന്നുന്നില്ല. ഇവിടെയുള്ള അനേകായിരം ഇതര മതസ്ഥര്‍ക്ക് ലളിതമായി തൗഹീദിനെക്കുറിച്ച് പറഞ്ഞ് കൊടുക്കാന്‍ അവര്‍ക്കൊക്കെ സാധിച്ചു എന്നത് നിഷേധിക്കാനാകാത്ത സത്യമാണ്. ഇതര മതസ്ഥരെ ഈ ദീനിലേക്ക് ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് എടുത്ത് പറയപ്പെടാവുന്ന വല്ലതും എനിക്ക് ചെയ്യാന്‍ സാധിച്ചതായി ഞാന്‍ കരുതുന്നില്ല. അതുകൊണ്ടുതന്നെ അത് നിര്‍വഹിക്കുന്നവരെ ബഹുമാനത്തോടുകൂടിയാണ് കാണുന്നതും. തെറ്റുകള്‍ തിരുത്തപ്പെടേണ്ടവ തന്നെയാണ്.  എന്നാല്‍ അവ എനിക്കും അവര്‍ക്കും സംഭവിക്കാം എന്നുള്ള പൂര്‍ണബോധ്യത്തോടെത്തന്നെ.

  അപാകതകള്‍ പരിശോധിക്കപ്പെട്ടാല്‍ താന്‍ അപാകതകളില്‍ നിന്നും സമ്പൂര്‍ണ മുക്തനാണ് എന്ന് മാന്യസാഹോടരന് പറയാന്‍ പറ്റുമോ ?!. പരിപൂര്‍ണത അല്ലാഹുവിന് മാത്രമുള്ളതാണ്. നാമെല്ലാം കുറ്റവും കുറവും ഉള്ളവരാണ്. ന്യൂനതകള്‍ അല്ലാഹു പൊറുത്ത് തരട്ടെ...


ഏതായാലും പ്രശ്നകലുശിതമായ ഈ ഒരന്തരീക്ഷത്തില്‍ ഒരിക്കലും ഇങ്ങനെയൊരു എഴുത്ത്കുത്ത് കൂടി ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഇപ്പോള്‍ തന്നെ ആവശ്യത്തിനും അനാവശ്യത്തിനും ഉള്ള വിവാദങ്ങള്‍ ഉണ്ട്. മാത്രമല്ല ചര്‍ച്ചകള്‍ വിഷയാധിഷ്ടിതം എന്നതിലുപരിയായി വ്യക്തിപരം എന്ന നിലക്ക് വഴിമാറുമ്പോള്‍ സ്വാഭാവികമായും മനുഷ്യന്‍ എന്ന നിലക്കുള്ള ന്യൂനതകള്‍ സ്വാധീനിക്കും എന്നത് ഉറപ്പാണ്. എന്‍റെ കാര്യമാണ് ഞാന്‍ പറഞ്ഞത്. എന്‍റെ എഴുത്തുകളില്‍ വിഷയങ്ങളോട് നീതി പുലര്‍ത്തുന്നില്ല എന്ന വിമര്‍ശനത്തെ ഗൗരവത്തോടെത്തന്നെ സ്വീകരിക്കുന്നു. എഴുതാനുണ്ടായ കാരണങ്ങള്‍ ആണല്ലോ അതിലെ വരികളെ സ്വാധീനിക്കുന്നത്. അതുകൊണ്ടായിരിക്കാം. ഒരുപക്ഷെ   ഈ ലേഖനത്തിലും അതുണ്ടാകാം. അതെന്‍റെ ന്യൂനതയായി മനസ്സിലാക്കുന്നു. ഒരിക്കലും ഞാനല്ലല്ലോ എന്‍റെ ലേഖനങ്ങളെ വിലയിരുത്തേണ്ടത്. വിലപ്പെട്ട നിര്‍ദേശങ്ങള്‍ക്ക് നന്ദി. അല്ലാഹു പ്രതിഫലം തരട്ടെ..

ഏതായാലും ഞാന്‍ ഈ എഴുത്തുകുത്ത് ഇവിടെ അവസാനിപ്പിക്കുന്നു. അതിലാണ് നന്മയുള്ളത് എന്ന് മനസ്സിലാക്കുന്നു. വിയോജനക്കുറിപ്പ്‌ എഴുതിയ സഹോദരന് മുന്നില്‍ അടിയറവ് പറഞ്ഞുകൊണ്ടുതന്നെ... അല്ലാഹു അനുഗ്രഹിക്കട്ടെ ... 
سبحانك اللهم وبحمدك أشهد أن لا إله إلا أنت أستغفرك وأتوب إليك