Monday, December 23, 2019

ക്രെഡിറ്റ് കാർഡ് - കർമ്മശാസ്ത്ര വിധി.


ചോദ്യം: ക്രെഡിറ്റ് കാർഡുകളുടെ ഇസ്‌ലാമിക വിധിയെന്ത് ?. അതുമുഖേന പർച്ചേസ്‌ ചെയ്യുമ്പോൾ ലഭിക്കുന്ന വിലക്കിഴിവ് അനുവദനീയമാണോ ?.

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

താങ്കൾ ചോദിച്ച ചോദ്യത്തിന് മറുപടി നൽകുന്നതിന് മുൻപ് എന്താണ് ക്രെഡിറ്റ് കാർഡ് എന്നത് വ്യക്തമാക്കാം. ഉപഭോക്താവിന് പണമടക്കാനോ വസ്തുക്കൾ വാങ്ങാനോ ഈ കാർഡ് മുഖേന സേവന ദാതാക്കളായ ബേങ്കുകൾ പണം നൽകുകയും അതിന് നിർണിതമായ  പലിശയോ സേവന ഫീസുകളോ അവർ കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താവിൽ നിന്നും ഈടാക്കുകയും ചെയ്യുന്ന സംവിധാനമാണ് ക്രെഡിറ്റ് കാർഡ്. -[Reference: O'Sullivan, Arthur; Steven M. Sheffrin (2003). Economics: Principles in action (Textbook). Upper Saddle River, New Jersey 07458: Pearson Prentice Hall. p. 261].

അഥവാ ക്രെഡിറ്റ് കാർഡ് ആരുടെ പേരിലാണോ അവർക്ക് ഇടപാട് നടത്താൻ അനുമതി നൽകിയിട്ടുള്ള അത്രയും തുക ബേങ്ക് കടമായി നൽകുന്നു. അതിന് അവർ പലിശയും ഫീസും ഈടാക്കുന്നു. ഇങ്ങനെയുള്ള  ഒരു പലിശ വായ്പാ സംവിധാനമാണ് ക്രെഡിറ്റ് കാർഡുകൾ. ഒരാളുടെ അക്കൗണ്ടിൽ പണമില്ലെങ്കിലും ക്രെഡിറ്റ് കാർഡ് മുഖേന അനുവദിക്കപ്പെട്ട തുകക്കനുസരിച്ച് അയാൾക്ക് പർച്ചേസ് നടത്താം.

ഇന്ന് ലഭ്യമായ ഒട്ടുമിക്ക ബേങ്കുകളുടെയും ക്രെഡിറ്റ് കാർഡ് പരിശോധിച്ചാൽ അതിന് നിശ്ചിതമായ ഒരു വാർഷിക വരിസംഖ്യയും കൂടാതെ കടമെടുത്ത തുക തിരിച്ചടക്കാൻ 20 ദിവസം , മുപ്പത് ദിവസം എന്നിങ്ങനെ നൽകപ്പെട്ട സമയത്ത് തിരിച്ചടച്ചില്ലെങ്കിൽ മുൻകൂട്ടി നിർണയിക്കപ്പെട്ട പലിശ നൽകാൻ കാർഡ് ഹോൾഡർ ബാധ്യസ്ഥനാകുകയും ചെയ്യും. ഉദാ SBI യുടെ ഒരു ക്രെഡിറ്റ് കാർഡിന് അവർ കൃത്യ സമയത്ത് തിരിച്ചടച്ചില്ലെങ്കിൽ മുന്നോട്ട് വെക്കുന്ന ഉപാധി നോക്കുക:

Extended Credit
    • Interest free credit period: 20-50 days, applicable only on retail purchases and if previous month’s outstanding balance is paid in full
    • Finance charges: Up to 3.35% per month, (40.2% per annum), from the date of transaction
    • Minimum amount due: 5% of Total Outstanding (Min. Rs. 200 + all applicable taxes + EMI ( In case of EMI based product) + OVL amount (if any)
   
പലിശ രഹിത കടം അനുവദിക്കപ്പെടുന്നത് 20 മുതൽ 50 ദിവസം വരെ റീടൈൽ പർച്ചേസുകൾക്ക് മാത്രമാണ്. ഇപ്രകാരം തന്നെയാണ് കൺവെൻഷനൽ ബേങ്കുകളിൽ അധികവും ക്രെഡിറ്റ് കാർഡ് സംവിധാനം പ്രവർത്തിക്കുന്നത്. ഇവിടെ പ്രകടമായ ചില നിഷിദ്ധങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്: 

1 -  ഇടപാടിൽ സുവ്യക്തമായ രൂപത്തിൽത്തന്നെ തിരിച്ചടവ് വൈകുന്നപക്ഷം ബേങ്കുകൾ നൽകുന്ന കടത്തിന് ഇത്ര പലിശ നൽകണം എന്നത് വ്യക്തമാക്കുന്നുണ്ട്.

2- ക്രെഡിറ്റ് കാർഡ് മുഖേന അനുവദിക്കപ്പെടുന്ന വായ്‌പാ തുകക്ക് അനുസൃതമായി വാർഷിക ഫീസ്  വർദ്ധിക്കുന്നു. കൂടുതൽ വായ്പ അനുവദിക്കുന്ന കാർഡിന് കൂടുതൽ ഫീസ് നൽകണം. ഇത് സേവനത്തെ അടിസ്ഥാനപ്പെടുത്തി മാത്രമല്ല ക്രെഡിറ്റ് ആയി ലഭിക്കുന്ന തുകക്ക് ആപേക്ഷികമായി ഈടാക്കുന്ന ഫീസ് വർധിക്കുന്നു. ഇത് പലിശയുമായി വലിയ സമാനത വച്ച് പുലർത്തുന്നു. അല്ലെങ്കിൽ ഫിക്സഡായ ഒരു interest amount ആണ് എന്ന് തന്നെ പറയാം. 

അതുകൊണ്ടുതന്നെ കൺവെൻഷനൽ ബേങ്കുകൾ നൽകുന്ന മേൽപ്പറഞ്ഞ പ്രകാരമുള്ള ക്രെഡിറ്റ് കാർഡുകൾ നിഷിദ്ധം തന്നെയാണ്. മാത്രമല്ല ഇന്ന് അനേകം രൂപങ്ങളിൽ ക്രെഡിറ്റ് കാർഡുകൾ ഇഷ്യൂ ചെയ്യുന്നുണ്ട്.

ഇനി ക്രെഡിറ്റ് കാർഡുകൾ നിർബന്ധമായി വരുകയാണ് എങ്കിൽ മാത്രം അത്തരം സാഹചര്യങ്ങളിൽ ഒരാൾക്ക് തൻ്റെ നിർബന്ധിത സാഹചര്യത്തിന് അനിവാര്യമായ ഏറ്റവും ലഘുവായ കാർഡ് മാത്രം ഇഷ്യൂ ചെയ്യാം. എന്നിരുന്നാൽത്തന്നെ സ്വന്തം അക്കൗണ്ടിൽ തിരിച്ചടക്കാനുള്ള പണമില്ലാതെ അതുപയോഗിക്കുവാൻ പാടില്ല. കാരണം വായ്പയായി ഉപയോഗിക്കുന്ന പണം തിരിച്ചടക്കാൻ വൈകുന്ന പക്ഷം മേൽ പരാമർശിക്കപ്പെട്ട (ഫിനാൻസ് ചാർജസ്) പലിശ കൂടി ബാധകമാകും. 

അന്താരാഷ്‌ട്ര ഫിഖ്ഹ് കൗൺസിൽ വായ്പയിലധിഷ്ടിതമായ ക്രെഡിറ്റ് കാർഡുകളെ സംബന്ധിച്ച്‌ (23-28/ september /2000) ൽ റിയാദിൽ ചേർന്ന യോഗത്തിൽ എടുത്ത തീരുമാനം (ക്രമ നമ്പർ: 108 (2/12)  : 


مجمع الفقه الإسلامي قرار برقم: 108 (2/12) بشأن بطاقة الائتمان غير المغطاة ، وحكم العمولة التي يأخذها البنك .
وهذا نص القرار :

" إن مجلس مجمع الفقه الإسلامي الدولي المنبثق عن منظمة المؤتمر الإسلامي في دورته الثانية عشرة بالرياض في المملكة العربية السعودية، من 25 جمادى الآخرة 1421هـ إلى غرة رجب 1421هـ (23-28 سبتمبر 2000) .


إشارة إلى قرار المجلس في دورته العاشرة رقم 102/4/10، موضوع (بطاقات الائتمان غير المغطاة) .

وبعد استماعه إلى المناقشات التي دارت حوله من الفقهاء والاقتصاديين ، ورجوعه إلى تعريف بطاقة الائتمان في قراره رقم 63/1/7 الذي يستفاد منه تعريف بطاقة الائتمان غير المغطاة بأنه : " مستند يعطيه مصدره (البنك المصدر) لشخص طبيعي أو اعتباري (حامل البطاقة) بناء على عقد بينهما يمكنه من شراء السلع ، أو الخدمات ، ممن يعتمد المستند (التاجر) دون دفع الثمن حالاً لتضمنه التزام المصدر بالدفع ، ويكون الدفع من حساب المصدر ، ثم يعود على حاملها في مواعيد دورية ، وبعضها يفرض فوائد ربوية على مجموع الرصيد غير المدفوع بعد فترة محددة من تاريخ المطالبة ، وبعضها لا يفرض فوائد .
قرر ما يلي :

أولاً: لا يجوز إصدار بطاقة الائتمان غير المغطاة ولا التعامل بها ، إذا كانت مشروطة بزيادة فائدة ربوية ، حتى ولو كان طالب البطاقة عازماً على السداد ضمن فترة السماح المجاني .


ثانياً: يجوز إصدار البطاقة غير المغطاة إذا لم تتضمن شروط زيادة ربوية على أصل الدين .
ويتفرع على ذلك :

أ ) جواز أخذ مصدرها من العميل رسوماً مقطوعة عند الإصدار أو التجديد بصفتها أجرا فعليا على قدر الخدمات المقدمة على ذلك .


ب ) جواز أخذ البنك المصدر من التاجر عمولة على مشتريات العميل منه ، شريطة أن يكون بيع التاجر بالبطاقة بمثل السعر الذي يبيع به بالنقد .


ثالثاً: السحب النقدي من قبل حامل البطاقة اقتراضٌ من مصدرها ، ولا حرج فيه شرعاً إذا لم يترتب عليه زيادة ربوية ، ولا يعد من قبيلها الرسوم المقطوعة التي لا ترتبط بمبلغ القرض أو مدته مقابل هذه الخدمة .

وكل زيادة على الخدمات الفعلية محرمة ( يعني إذا زادت الرسوم عن الخدمات ) لأنها من الربا المحرم شرعاً ، كما نص على ذلك المجمع في قراره رقم 13 (10/2) و 13 (1/3) .

رابعاً: لا يجوز شراء الذهب والفضة وكذا العملات النقدية بالبطاقة غير المغطاة. " انتهى نص قرار المجمع .

തങ്ങളുടെ പത്താമത്തെ ഒത്തുചേരലിൽ (ക്രമ നമ്പർ: 102/4/10) വായ്‍പയിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന ക്രെഡിറ്റ് കാർഡുകളെ സംബന്ധിച്ച് എടുത്ത തീരുമാനങ്ങളെ  ആസ്പദമാക്കിയും ..

സാമ്പത്തിക വിദഗ്ധരും ഫുഖഹാക്കളും ഒരുമിച്ച് അതിനെക്കുറിച്ച് നടത്തിയ ചർച്ചകളും കേട്ടശേഷവും, ക്രെഡിറ്റ് കാർഡിന്റെ നിർവചനം സംബന്ധിച്ച് എത്തിച്ചേർന്ന തീരുമാനപ്രകാരം (ക്രമ നമ്പർ: 63/1/7) വായ്‌പയിലധിഷ്ഠിതമായ ക്രെഡിറ്റ് കാർഡിന്റെ നിർവചനമായ: 'കാർഡ് ഇഷ്യൂ ചെയ്യുന്ന കക്ഷി (സേവനദാതാവായ ബേങ്ക്) ഒരു വ്യക്തിയുടെയോ (കമ്പനി പോലുള്ള) ആനുപാതിക വ്യക്തികളുടെയോ പേരിൽ ഉണ്ടാക്കുന്ന ഒരു രേഖയാണ് ക്രെഡിറ്റ് കാർഡ്. ആ കാർഡ് ഇഷ്യൂ ചെയ്യുമ്പോൾ തങ്ങൾക്കിടയിലുള്ള ധാരണപ്രകാരം ഉപഭോക്താവിന് വസ്തുക്കളോ സേവനങ്ങളോ പർച്ചേസ് ചെയ്യാനും,  അതിൻ്റെ വില അപ്പോൾ താൻ സ്വന്തം പണത്തിൽ നിന്നും നൽകുന്നില്ല മറിച്ച് കാർഡ് ഇഷ്യൂ ചെയ്ത ബേങ്ക് അവരുടെ ധനത്തിൽ നിന്നും ആ ധനം നൽകും എന്ന ഉറപ്പ് കച്ചവടക്കാരന് നൽകുകയും ആ പണം ബേങ്ക് നൽകുകയും ചെയ്യുന്നു. തുടർന്ന് ആരുടെ പേരിലാണോ ആ കാർഡ് ഉള്ളത് അവരിൽ നിന്നും പ്രസ്തുത തുക നിശ്ചിതമായ സമയങ്ങളിൽ ഈടാക്കുന്നു. തിരിച്ചടക്കേണ്ട നിർണിതമായ സമയത്ത് തിരിച്ചടക്കാത്തതായ തുകക്ക് ചില ബേങ്കുകൾ പലിശ ഈടാക്കുകയോ ചിലർ ഈടാക്കാതിരിക്കുകയോ ചെയ്യുന്നു'.  എന്ന നിർവചനത്തെ ആസ്പദമാക്കിയും ഇപ്രകാരം തീരുമാനത്തിലെത്തി:

ഒന്ന്: തൻ്റെ അക്കൗണ്ടിലുള്ള പണം തന്നെ ക്രെഡിറ്റ് കാർഡിലേക്ക് ട്രാൻസ്‌ഫർ ചെയ്‌ത്‌ ഉപയോഗിക്കുന്നതല്ലാത്ത വായ്പയിൽ അധിഷ്‌ഠിതമായതും, തിരിച്ചടവ് വൈകിയാൽ പലിശ വരുന്നതുമായ ക്രെഡിറ്റ് കാർഡുകൾ ഇഷ്യൂ ചെയ്യുവാനോ അതുപയോഗിക്കുവാനോ പാടില്ല. ഇനി വായ്പാ തിരിച്ചടവ് പലിശരഹിതമായി തിരിച്ചടക്കാവുന്ന നിശ്ചിത സമയപരിധിയിൽത്തന്നെ തിരിച്ചടക്കും എന്ന് തീരുമാനിച്ചാണ് ഒരാൾ ഈ കാർഡ് ഇഷ്യൂ ചെയ്യുന്നതെങ്കിലും അത് അനുവദനീയമാകുന്നില്ല.

രണ്ട്: തിരിച്ചടവ് വൈകിയാലോ മറ്റോ  പലിശ ഈടാക്കപ്പെടും എന്ന നിബന്ധനയില്ലാത്ത ക്രെഡിറ്റ് കാർഡുകൾ ആണെങ്കിൽ അവ ഇഷ്യൂ ചെയ്യുന്നതിൽ തെറ്റില്ല. അതിനോടനുബന്ധമായി മാനസ്സിലാക്കേണ്ട കാര്യങ്ങളാണ്:

a -  അത് ഇഷ്യൂ ചെയ്യുന്ന അതോറിറ്റിക്ക് അഥവാ ബേങ്കിന് അത് ഇഷ്യൂ ചെയ്യുന്ന വേളയിലും പുതുക്കുന്ന വേളയിലും ആ സർവീസ് പ്രൊവൈഡ് ചെയ്യാൻ ആവശ്യമായിവരുന്ന യഥാർത്ഥ ചിലവ് എത്രയാണോ അത് ഫീ ആയി ഈടാക്കാം.  (അഥവാ ആ സർവീസ് നൽകാൻ ആവശ്യമായിവരുന്ന ചിലവുകൾ കണക്കാക്കിയാണ് അത് നിർണയിക്കപെടുക. മാത്രമല്ല ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാലും ഇല്ലെങ്കിലും ഈ ഫീ നൽകാൻ കസ്റ്റമർ നിർബന്ധിതനാകും).

b - തങ്ങളുടെ കാർഡ് ഉപയോഗിച്ച് കസ്റ്റമേഴ്‌സ് നടത്തുന്ന പർച്ചേസുകൾക്ക് കച്ചവടക്കാരിൽ നിന്നും  ബേങ്കിന് കമ്മീഷൻ ഈടാക്കാം. കാർഡ് ഉപയോഗിച്ചുള്ള പർച്ചേസിനും കാശ് ഉപയോഗിച്ചുള്ള പർച്ചേസിനും ഒരേ വിലയായിരിക്കണം ഈ സാഹചര്യത്തിൽ കച്ചവടക്കാർ ഈടാക്കേണ്ടത് എന്ന നിബന്ധന ഇവിടെ ബാധകമാണ്. (അഥവാ കാർഡ് ഉപയോഗിച്ചുള്ള പർച്ചേസിന് കൂടുതൽ വില ഈടാക്കാവതല്ല. ). 

മൂന്ന്: ക്രെഡിറ്റ് കാർഡ് ഉടമ അതുപയോഗിച്ച് നടത്തുന്ന ട്രാൻസാക്ഷൻ ആ കാർഡ് ഇഷ്യൂ ചെയ്ത ബേങ്കിൽ നിന്നും എടുക്കുന്ന കടമാണ്. അതിന് പലിശ ഈടാക്കപെടാത്ത പക്ഷം അതിൽ യാതൊരു തെറ്റുമില്ല. കടമെടുക്കുന്ന തുകയുമായോ അതിൻ്റെ സമയപരിധിയുമായോ ബന്ധമില്ലാത്ത വിധം ഈ സർവീസിന് ബേങ്ക് ഈടാക്കുന്ന നിർണിതമായ ഫീ മേല്പറഞ്ഞ പലിശ ഗണത്തിൽ പെടുന്നുമില്ല. എന്നാൽ സർവീസ് പ്രൊവൈഡ് ചെയ്യാൻ ആവശ്യമായി വരുന്ന  യഥാർത്ഥ ചിലവിനേക്കാൾ കൂടുതലായി ഈടാക്കപ്പെടുന്ന തുക നിഷിദ്ധമാണ്. കാരണം അത് ശറഇൽ നിഷിദ്ധമാക്കപ്പെട്ട പലിശയാകുന്നു. ഫിഖ്ഹ് കൗൺസിൽ അതിൻ്റെ ( ക്രമ നമ്പർ: 
 13 (10/2)  13 (1/3)  എന്നീ തീരുമാനങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളത്. 

(മേൽ പറഞ്ഞതിൽ ഫിഖ്ഹ് കൗൺസിൽ രേഖപ്പെടുത്തിയത് ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൻ്റെ അടിസ്ഥാന നിയമമാണ്. അഥവാ ക്രെഡിറ്റ് കാർഡ് വഴി ബേങ്കിൽ നിന്നും ഒരു വ്യക്തിക്ക് നൽകുന്ന തുക വായ്പയായാണ് കണക്കാക്കുന്നത്. ക്രെഡിറ്റ് കാർഡ്, അതിൻ്റെ അനുബന്ധമായ മറ്റു അവിഭാജ്യ ഘടകങ്ങൾ എന്നിങ്ങനെ ഉപഭോക്താവിന് ഈ സർവീസ് ഒരുക്കാൻ ബേങ്കിന് വന്ന യഥാർത്ഥ ചിലവ് മാത്രം ബേങ്കിന് ഈടാക്കാം. നൽകിയ തുക കടമായതിനാൽത്തന്നെ അതിൽ കൂടുതലായി യാതൊന്നും തന്നെ ഉപഭോക്താവിൽ നിന്നും ഈടാക്കാൻ പാടില്ല. അപ്രകാരം ഈടാക്കിയാൽ അത് നൽകിയ കടത്തിന് അധികമായി ഈടാക്കുന്ന പലിശയുടെ ഗണത്തിൽപ്പെടും).



നാല്: കാർഡിൽ മുൻകൂട്ടി നിക്ഷേപിക്കപ്പെട്ട പണമുള്ള റീചാർജ് ചെയ്യുന്ന കാർഡുകൾ ഉപയോഗിച്ചല്ലാതെ സ്വർണ്ണം വെള്ളി എന്നിവ പർച്ചേസ് ചെയ്യാൻ പാടില്ല.

(നമ്മൾ തുക റീചാർജ് ചെയ്ത് ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡുകൾ ഉണ്ട് എന്ന് സൂചിപ്പിച്ചുവല്ലോ. സ്വർണ്ണം വെള്ളി എന്നിവയുടെ  പർച്ചേസിന് അത്തരം കാർഡുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നത് ഒരു നിർബന്ധ നിബന്ധനയാണ്. കാരണം സ്വർണ്ണവും വെള്ളിയും വിലക്കപ്പെടുമ്പോൾ ഇടപാട് നടക്കുന്ന തത്സമയം അവയും അവയുടെ വിലയും കൈപ്പറ്റിയിരിക്കണം എന്നത് നിബന്ധനയാണ്. സ്വർണ്ണവും വെള്ളിയും കടമായി വാങ്ങിക്കാൻ അനുവാദമില്ല. തത്സമയം കൈമാറ്റം നടന്നില്ലെങ്കിൽ (ربا النسيئة) അഥവാ കാലതാമസത്തിൻ്റെ നിഷിദ്ധം എന്ന വിലക്ക് ഇടപാടിൽ കടന്നുവരാൻ കാരണമാകും എന്നതിനാലാണത്.


ചുരുക്കിപ്പറഞ്ഞാൽ: 

ക്രെഡിറ്റ് കാർഡുകളെ മൂന്നായി തരം തിരിക്കാം:

ഒന്ന്: നമ്മുടെ അക്കൗണ്ടിലെ പണം കാർഡിലേക്ക് റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന കാർഡുകൾ.  ഇവിടെ നാം ബേങ്കിൽ നിന്ന് കടമായി യാതൊന്നും കൈപറ്റുന്നില്ല. അതുകൊണ്ടു ഇവിടെ പലിശയുമായി ബന്ധപ്പെട്ട യാതൊന്നും ബാധകമാകുന്നില്ല. നിശ്ചിതമായ ഫീ ഈടാക്കിയോ അല്ലാതെയോ നിരുപാധികം ഈ കാർഡ് ഇഷ്യൂ ചെയ്യാം ഉപയോഗിക്കാം. 


രണ്ട്: ബേങ്കിൽ നിന്നും വായ്പയായി പണം ലഭിക്കുന്ന തരത്തിലുള്ള ക്രെഡിറ്റ് കാർഡ്. ഇത്തരം കാർഡുകൾ ഉപയോഗിക്കുമ്പോൾ കടബാധ്യതയാണ് ബേങ്കുമായി ഉപഭോക്താവിന് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഈ കാർഡുമായി ബന്ധപ്പെട്ട് ബേങ്കിന് വരുന്ന യഥാർത്ഥ ചിലവിൽ കൂടുതലായ ഫിയോ , തിരിച്ചടവിൻ്റെ സമയപരിധി ലംഘിക്കുന്ന പക്ഷം കൂടുതൽ പണം ഈടാക്കപ്പെടും എന്ന നിബന്ധനയോ ഒക്കെ ഉണ്ടാകുന്ന പക്ഷം പലിശ കടന്നുവരുന്നതിനാൽ ഈ കാർഡ് നിഷിദ്ധമായി മാറും. അത് ഇഷ്യൂ ചെയ്യുന്നതും ഉപയോഗിക്കുന്നതും നിഷിദ്ധമാണ്.

എന്നാൽ ഫീ ഈടാക്കിയോ അല്ലാതെയോ ഉള്ള ഇത്തരം കാർഡുകൾക്ക് പലിശ ബാധകമാകുന്ന ഡ്യൂ ഡേറ്റിനു മുൻപ് തിരിച്ചടച്ച് ഉപയോഗിക്കാമോ എന്നതാണ് കൂടുതൽ പേരും ചോദിക്കുന്നത്. സമയം തെറ്റിയാൽ പലിശ അടക്കണം എന്ന നിബന്ധന ഉള്ളതുകൊണ്ടുതന്നെ ആ ഡീൽ നിഷിദ്ധമായി മാറുന്നു. എന്നാൽ നമ്മുടെ നാട്ടിൽ മറ്റു കാർഡുകൾ ലഭ്യമല്ലാതിരിക്കുകയും ഇന്നത്തെ ക്രയവിക്രയങ്ങളിലും പ്രത്യേകിച്ചും യാത്ര ചെയ്യുന്നവർക്കും ക്രെഡിറ്റ് കാർഡ് വളരെ ആവശ്യകരവുമായി മാറിയ സാഹഹചര്യങ്ങളിൽ രണ്ട് സൊലൂഷനുകളാണ് ഉള്ളത്. ഒന്ന് ക്രെഡിറ്റ് കാർഡിൽ ഉപയോഗിക്കുന്ന ട്രാൻസാക്ഷൻ തത്സമയം തൻ്റെ അക്കൗണ്ടിൽ നിന്നും കട്ട് ചെയ്യാൻ ബേങ്കിനോട് ആവശ്യപ്പെടുക. ഈ സാഹചര്യത്തിൽ പലിശ വരില്ല. അതല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി ഉപയോഗിക്കാൻ ആവശ്യമായിവരുന്ന പണം തൻ്റെ അക്കൗണ്ടിൽ ഉണ്ട് എന്ന് ഉറപ്പ് വരുത്തുക. അത് അതേ സമയം തന്നെ തിരിച്ചടക്കാനും ശ്രദ്ധിക്കുക. ആദ്യം പറഞ്ഞതാണ് കൂടുതൽ കാര്യക്ഷമം. ഇനി അനിവാര്യമല്ലാത്തവർ അത് പാടേ ഉപേക്ഷിക്കുകയും ചെയ്യുക. അന്താരാഷ്‌ട്ര ഫിഖ്ഹ് കൗൺസിൽ അത് പാടേ ഉപേക്ഷിക്കണം എന്ന നിർദേശമാണ് മുന്നോട്ട് വച്ചത് എന്നത് മുകളിൽ ശ്രദ്ധിച്ചുവല്ലോ. ക്രെഡിറ്റ് കാർഡ് എന്നത് ചിലരെ സംബന്ധിച്ചിടത്തോളമെങ്കിലും ഒരനിവാര്യതയായി മാറിയതിനാലും അനേകം അവശ്യ ഇടപാടുകൾക്ക് അത് മാത്രമേ സ്വീകരിക്കൂ എന്ന സാഹചര്യമുള്ളതിനാലും, നമ്മുടെ നാട്ടിലെപ്പോലെ മറ്റു അനുവദനീയമായ സ്കീമുകൾ ലഭ്യമല്ലാത്തതിനാലും മാത്രമാണ് ഇനി ഉപയോഗിക്കേണ്ടി വന്നാൽ എങ്ങനെ നിഷിദ്ധം കടന്നുവരാതെ സൂക്ഷിക്കണം എന്നത് നാം ഇവിടെ പരാമർശിച്ചത്.
 

മൂന്ന്: ബേങ്കിൽ നിന്നും വായ്പയായി പണം ലഭിക്കുന്ന , എന്നാൽ പലിശ ഈടാക്കപ്പെടാത്ത ക്രെഡിറ്റ് കാർഡ്. ഈ കാർഡ് ഇഷ്യൂ ചെയ്യുകയും ഉപയോഗിക്കുകയുമാകാം. എന്നാൽ ഈ കാർഡ് ഉപയോഗിച്ച് സ്വർണ്ണം വെള്ളി എന്നിവ വാങ്ങിക്കുവാൻ പാടില്ല കാരണം തത്സമയ വിനിമയം നടക്കുന്നില്ല.
 
അവസാനമായി ചോദ്യകർത്താവ് ചോദിച്ച ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് ലഭിക്കുന്ന വിലക്കുറവുകൾ അനുവദനീയമാണോ എന്നതാണ്. ഇവിടെ ചില നിർണിത ഉപഭോക്താക്കൾക്ക് കച്ചവടക്കാർ നൽകുന്ന ഈ വിലക്കുറവിൽ യാതൊരു തെറ്റുമില്ല. പക്ഷെ അവരുപയോഗിക്കുന്ന കാർഡ് അനുവദനീയമാണോ എന്നതാണ് വിഷയം. കാർഡ് അനുവദനീയമായ രൂപത്തിലുള്ള കാർഡ് ആണെങ്കിൽ ഈ വിലക്കുറവിൻ്റെ ആനുകൂല്യവും അനുവദനീയമാണ്. എന്നാൽ കാർഡ് തന്നെ അടിസ്ഥാനപരമായി നിഷിദ്ധമാണ് എങ്കിൽ പിന്നെ അതുവഴി ലഭിക്കുന്ന ആനുകൂല്യത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ടതില്ലല്ലോ.

പലിശ വൻപാപങ്ങളിൽ ഒന്നാണ്. അത് വ്യഭിചാരത്തെക്കാൾ കഠിനമാണ്. ഈ കാലത്ത് അതിൽ നിന്നും വിട്ടുനിന്നുകൊണ്ട് ജീവിക്കുക എന്നത് ഏറെ ശ്രമകരവും അങ്ങേയറ്റം കഠിന പരിശ്രമം ആവശ്യവുമായി കാര്യമാണ്. കാരണം അതങ്ങേയറ്റം വ്യാപിച്ചിരിക്കുന്നു. പലിശയുടെ വ്യാപനവും അമിതോപയോഗവും പലരും അതിനെ നിസ്സാരവൽക്കരിക്കാനും കാരണമായിത്തീർന്നിരിക്കുന്നു. എന്നാൽ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവൻ അനുവദനീയമായ മാർഗങ്ങൾ കണ്ടെത്തുകയും നിഷിദ്ധമായവയിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്യേണ്ടതുണ്ട്. അങ്ങനെ സൂക്ഷമതയോടെ ജീവിക്കുന്ന സൗഭാഗ്യവാന്മാരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ ..

وصل اللهم على نبينا محمد وعلى آله وصحبه وسلم...

അബ്ദു റഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ