Tuesday, September 22, 2015

മന്‍ഹജുസ്സലഫ് അത് രക്ഷയുടെ കപ്പലാണ്.



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

നമ്മെ സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളുണ്ടോ അതെല്ലാം പ്രവാചകന്‍() നമുക്ക് പകര്‍ന്നു നല്‍കിയിരിക്കുന്നു. നരകത്തിലേക്ക് നമ്മെ അടുപ്പിക്കുന്നതായ എന്തെല്ലാം കാര്യങ്ങളുണ്ടോ അതില്‍ നിന്നെല്ലാം തന്നെ പ്രവാചകന്‍ () നമ്മെ വിലക്കുകയും ചെയ്തിരിക്കുന്നു. മതം നമുക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു എന്നത് അല്ലാഹുവിന്‍റെ പ്രഖ്യാപനമാണ്.

അല്ലാഹു പറയുന്നു :

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإسْلامَ دِينًا

"
ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തന്നിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തരുകയും ചെയ്തിരിക്കുന്നു". [മാഇദ - 3].

www.fiqhussunna. com

പ്രവാചകന്‍() എന്താണോ പഠിപ്പിച്ചത് അത് അതേ പടി വിശ്വസിച്ചുകൊണ്ട് അതിരുകള്‍ ഭേധിക്കാതിരിക്കുകയാണ് ഒരു വിശ്വാസി ചെയ്യേണ്ടത്. അനാവശ്യമായ തര്‍ക്കങ്ങളും വിഭാഗീയതയും ഇസ്‌ലാമില്‍ അനുവദനീയമല്ല.

ഇമാം തിര്‍മിദി റിപ്പോര്‍ട്ട്‌ ചെയ്ത, അബൂ ഹുറൈറ (رضي الله عنه) ഉദ്ദരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം : " ഒരിക്കല്‍ രണ്ടു പേര്‍ ഖദ്റിന്‍റെ വിഷയത്തില്‍ തര്‍ക്കിക്കുന്നത് പ്രവാചകന്‍ () കേള്‍ക്കാന്‍ ഇടയായി. അദ്ദേഹം വളരെ കോപത്തോടെ പുറത്തേക്ക് വന്നു. കോപം കാരണത്താല്‍ അദ്ധേഹത്തിന്‍റെ കവിളില്‍ ഉറുമാന്‍ പഴം പൊട്ടിയൊലിച്ച പോലെ ചുവന്നു തുടുത്തിരുന്നു.  എന്നിട്ട് അവരോടദ്ദേഹം ചോദിച്ചു: ഇപ്രകാരം തര്‍ക്കിക്കുവാനാണോ ഞാന്‍ നിങ്ങളോട് കല്‍പിച്ചിട്ടുള്ളത് ?!. ഇതിനു വേണ്ടിയാണോ അല്ലാഹു എന്നെ ദൂദനായി അയച്ചത് ?!. ഇങ്ങനെയുള്ള വിഷയങ്ങളില്‍ തര്‍ക്കിച്ചത് കാരണത്താലാണ് നിങ്ങള്‍ക്ക് മുന്‍പുള്ളവര്‍ പിഴച്ചു പോയത്. അതുകൊണ്ട് നിങ്ങള്‍ ഒരിക്കലും തന്നെ അത്തരം വിഷയങ്ങളില്‍ തര്‍ക്കിക്കരുത്." [ ഹസന്‍- അല്‍ബാനി].

അഥവാ പ്രവാചകന്‍() പഠിപ്പിച്ചത് എന്തോ അത് സ്വീകരിക്കുക.

അല്ലാഹു പറയുന്നു:

وَمَا آَتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا

"
പ്രവാചകന്‍ നിങ്ങള്‍ക്ക് പകര്‍ന്നു നല്കിയതെന്തോ അത് നിങ്ങള്‍ മുറുകെ പിടിച്ചുകൊള്ളുക. പ്രവാചകന്‍ നിങ്ങളെ ഏതൊന്നില്‍ നിന്നും വിലക്കിയോ അത് നിങ്ങള്‍ പൂര്‍ണമായും വര്‍ജിക്കുകയും ചെയ്യുക." [ഹഷ്ര്‍ -7].

നബി(സ) യുടെ അധ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക. അവ സച്ചരിതരായ സലഫുകള്‍ മനസ്സിലാക്കിയതുപോലെ മനസ്സിലാക്കുക:

നബി (സ) പറഞ്ഞു:

" عليكم بسنتي وسنة الخلفاء الراشدين المهديين من بعدي عضوا عليها بالنواجذ، وإياكم ومحدثات الأمور"

"നിങ്ങള്‍ എന്‍റെയും എനിക്ക് ശേഷം വരുന്ന സന്മാര്‍ഗദര്‍ശികളായ ഖുലഫാഉറാഷിദീങ്ങളുടെയും ചര്യയെ മുറുകെ. നിങ്ങളുടെ അണപ്പല്ലുകൊണ്ടതിനെ കടിച്ചുപിടിക്കുകയും ചെയ്യുക. പുതുതായി ഉണ്ടാക്കപ്പെടുന്ന കാര്യങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക
(سنن الترمذي-2676،وصححه الألباني) 

മറ്റൊരു ഹദീസില്‍ അദ്ദേഹം പറഞ്ഞു:

" تركتكم على البيضاء ليلها كنهارها لا يزيغ عنها إلا هالك "
 
"വെളുത്ത തെളിഞ്ഞ പാതയില്‍ ഞാന്‍ നിങ്ങളെ ഉപേക്ഷിച്ചിരിക്കുന്നു. നശിച്ചവനല്ലാതെ അതില്‍ നിന്നും വ്യതിചലിക്കുകയില്ല.''(سنن ابن ماجه-43،وصححه الألباني)

സ്വഹാബത്ത് ആ പാത മുറുകെപ്പിടിച്ചു. അവരില്‍ നിന്ന് വ്യതിചലിക്കുക വഴി നശിച്ച ഒരാളെയും നമുക്ക് കാണാന്‍ സാധിക്കില്ല. അവര്‍ക്ക് ശേഷമാണ് വ്യതിയാനങ്ങള്‍ വ്യാപകമായത്.
ഇമാം മാലിക് റഹിമഹുല്ല പറഞ്ഞത് പോലെ “ഈ ഉമ്മത്തിലെ മുന്‍ഗാമികള്‍ ഏതൊരു കാര്യം മുഖേനയാണോ നേര്‍പാതയില്‍ ആയിത്തീര്‍ന്നത് അത് പിന്തുടരാതെ ഈ ഉമ്മത്തിലെ പിന്‍ഗാമികള്‍ നേര്‍പാതയിലാവുകയില്ല”.

അതുകൊണ്ടാണ് വിജയികളാകുന്ന കക്ഷിയെ സംബന്ധിച്ച് അവര്‍ "ഞാനും എന്‍റെ സ്വഹാബത്തും നിലകൊണ്ടതില്‍ നിലകൊള്ളുന്നവരായിരിക്കും" അവര്‍ എന്ന് നബി (സ) പറഞ്ഞത്:

" هذه الأمة ستفترق على ثلاث وسبعين فرقة كلها في النار الا واحدة قالو: من هي؟ قال:ما أنا عليه وأصحابي "
   
"ഈ ഉമ്മത്ത്‌ എഴുപത്തിമൂന്ന് കക്ഷികളായി ഭിന്നിക്കും. അവയിലൊന്നൊഴിച്ച് മറ്റെല്ലാം നരകത്തിലാണ്. അപ്പോള്‍ സ്വഹാബത്ത് ചോദിച്ചു. ആരാണ് അക്കൂട്ടര്‍ ?. അദ്ദേഹം പറഞ്ഞു: ഞാനും എന്‍റെ സ്വഹാബത്തും നിലകൊള്ളുന്നതില്‍ നിലകൊള്ളുന്നവര്‍". (سنن الترمذي-2641).


ആരാണ് സ്വര്‍ഗാവകാശി:

ഒരു കക്ഷിയുടെ ആളോ, ഒരു വ്യക്തിയുടെ ആളോ, ഒരു സംഘടനയുടെ ആളോ ആയിരിക്കില്ല സ്വര്‍ഗാവകാശി. മറിച്ച് പ്രവാചകനും അവന്‍റെ സ്വഹാബത്തും നിലനിന്ന പാതയില്‍ ആര് നിലനിന്നുവോ അവനായിരിക്കും സ്വര്‍ഗാവകാശി. അവന്‍ മാത്രം !... 

പ്രവാചകന്‍ () പറഞ്ഞുവല്ലോ :

ستفترق هذه الأمة على ثلاث و سبعين فرقة كلها في النار إلا واحدة ، قيل : من هي يا رسول الله ؟، قال : من كان على مثل ما انا عليه وأصحابي

" എന്‍റെ സമുദായം എഴുപത്തിമൂന്നില്‍പരം കക്ഷികളായിത്തിരിയും, അവയിലൊന്നൊഴികെ മറ്റെല്ലാം നരകത്തിലായിരിക്കും. സ്വഹാബത്ത് ചോദിച്ചു : അല്ലയോ പ്രവാചകരേ; ആരാണ് രക്ഷ നേടുന്ന ആ കൂട്ടര്‍ ?!. അദ്ദേഹം പറഞ്ഞു : " ഞാനും എന്‍റെ സ്വഹാബത്തും നിലകൊള്ളുന്ന പാതയില്‍ നിലകൊള്ളുന്നവര്‍ " [ അബൂ ദാവൂദ്, തിര്‍മിദി - സ്വഹീഹ്].
അതെ അവര്‍ക്കാകുന്നു അന്തിമ വിജയം. ഇബ്നു മസ്ഊദ് (رضي الله عنه) ഇപ്രകാരം പറഞ്ഞതായി കാണാം :
الجماعة ما وافق الحق؛ ولو كنت وحدك

" സത്യത്തോട് പോരുത്തപ്പെടുന്നതെന്താണോ അതാണ്‌ സംഘം. അത് നീ ഒറ്റക്കായിരുന്നാല്‍ പോലും". - [ ശറഹു ഉസൂലു അഹ്ലുസ്സുന്ന -ഇമാം ലാലികാഇ , പേജ്: 1/122].

ഏതെങ്കിലും ഒരു വ്യക്തിയുടെയോ, സംഘടനയുടെയോ, കക്ഷിയുടെയോ നിലനില്‍പുമായി ഇസ്‌ലാമിന്‍റെ നിലനില്പ് ബന്ധപ്പെട്ട് നില്‍ക്കുന്നുവെന്ന് ആരെങ്കിലും ധരിച്ചിരിക്കുന്നുവെങ്കില്‍ അയാളുടെ അറിവും സ്ഥാനവും പ്രശസ്തിയും എത്ര തന്നെയായാലും അയാള്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു ... 

നൂഹിന്‍റെ കപ്പലിനു സമാനമായ ഖുര്‍ആനും സുന്നത്തുമെന്ന കപ്പല്‍ പ്രയാസങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് മുന്നേറുക തന്നെ ചെയ്യും.. അത് രക്ഷിതാവിന്‍റെ വാഗ്ദാനമാണ്.. അതില്‍ ആര് കയറുന്നുവോ അവന് മാത്രമായിരിക്കും അന്തിമ വിജയം .. 

ഇമാം മാലിക് (رحمه الله) പറയുന്നു : 
السنة سفينة نوح من ركبها نجا ومن تخلف عنها غرق

"പ്രവാചക ചര്യയെന്നത് നൂഹ് (عليه السلام) മിന്‍റെ കപ്പല്‍ പോലെയാണ്. അതില്‍ കയറുന്നവര്‍ രക്ഷപ്പെടുന്നു. അതില്‍ കയറാന്‍ മടിക്കുന്നവരാകട്ടെ മുങ്ങിമരിക്കുക തന്നെ ചെയ്യും" -  [താരീഖ് ദിമശ്ഖ് - ഇബ്ന്‍ അസാക്കിര്‍, പേജ്: 9/14].

അതുപോലെ ഇമാം മാലിക് (رحمه الله) പറയുന്നു: 
أدركت أهل هذا البلد وما عندهم علم غير الكتاب والسنة فإذا نزلت نازلة جمع لها الأمير من حضر من العلماء فما اتفقوا عليه من شيء أنفذه وأنتم تكثرون من المسائل وقد كره رسول الله صلى الله عليه و سلم المسائل وعابها 

"
ഖുര്‍ആനും സുന്നത്തുമല്ലാതെ മറ്റൊന്നുമില്ലാത്ത നിലക്കാണ് ഈ നാട്ടുകാരെ (മദീനക്കാരെ) എനിക്ക് കാണാന്‍ സാധിച്ചത്. എന്നാല്‍ അവര്‍ക്കിടയില്‍ വല്ല പുതിയവിഷയവും കടന്നുവന്നാല്‍  അവിടത്തെ ഭരണാധികാരി അവിടെയുള്ള പണ്ഡിതന്മാരെയെല്ലാം വിളിച്ചുകൂട്ടും. അവര്‍ എകോപിച്ചെടുക്കുന്ന അഭിപ്രായമെന്തോ അതുപ്രകാരം വിധിക്കും. എന്നാല്‍ നിങ്ങളാകട്ടെ ആവശ്യത്തിലധികം ചോദ്യങ്ങള്‍ ചോദിക്കുന്നു. അപ്രകാരം അമിതമായി ചോദിക്കുക എന്നതുതന്നെ പ്രവാചകന്‍() വെറുത്തിട്ടുള്ള കാര്യമാണ്" - [അല്‍ ഇസ്തിദ്കാര്‍, 8/581]. 

അതുകൊണ്ട് തനിക്ക് കൂടുതല്‍ ആശയക്കുഴപ്പങ്ങളല്ലാതെ മറ്റൊന്നും സമ്മാനിക്കാത്ത അനാവശ്യ ചര്‍ച്ചകളില്‍ നിന്നും മാറി നിന്ന് അതിനു വേണ്ടി ചിലവഴിക്കുന്ന സമയം, പ്രമാണബദ്ധമായി മതം പഠിക്കാന്‍ നീക്കിവെക്കുക.
ഇമാം ഇബ്നു സീരീന്‍ (رحمه الله) പറഞ്ഞതായി കാണാം :

إن هذا العلم دين فانظروا عمن تأخذون دينكم 

" നിങ്ങള്‍ നേടുന്ന അറിവ് അത് നിങ്ങളുടെ മതമാണ്‌. അതുകൊണ്ട് അത് ആരില്‍ നിന്നുമാണ് സ്വീകരിക്കുന്നത് എന്ന് സൂക്ഷമമായി പരിശോധിച്ചുകൊള്ളുക ". - [റവാഹു മുസ്‌ലിം].

 
അറിവില്ലാതെ ഒരു കാര്യവും നമ്മള്‍ സംസാരിക്കുകയും ചെയ്യരുത്. അറിവില്ലാതെ മറുപടി നല്‍കുകയും അപ്രകാരം ഒരു സ്വഹാബി മരണപ്പെടാന്‍ ഇടവരുകയും ചെയ്ത സംഭവം നമുക്കേവര്‍ക്കും അറിയാമല്ലോ, ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം: പ്രവാചകന്‍() യുടെ കാലത്ത് തലയില്‍ മുറിവ് പറ്റിയ ഒരാള്‍ക്ക് സ്വപ്നസ്ഖലനം ഉണ്ടായി. അങ്ങനെ അദ്ദേഹത്തോട് ചിലര്‍ കുളിച്ചേ തീരൂ എന്ന് പറയുകയും, കുളിക്കുക വഴി ആ സ്വഹാബി മരണപ്പെടുകയും ചെയ്തു. ഇതറിഞ്ഞ സന്ദര്‍ഭത്തില്‍ പ്രവാചകന്‍() പറഞ്ഞത് : " അവര്‍ അവനെ കൊന്നു, അവരെ അല്ലാഹുവും കൊല്ലട്ടെഅവര്‍ക്കറിയുമായിരുന്നില്ലെങ്കില്‍ അവര്‍ക്ക്  ചോദിച്ചുകൂടായിരുന്നില്ലേ"  എന്നാണ്. - [ അബൂ ദാവൂദ്, അല്‍ബാനി/ഹസന്‍].

അതുകൊണ്ട് നാം പഠിക്കുക. പരലോക വിജയമാകട്ടെ നമ്മുടെ ലക്‌ഷ്യം. പരിശ്രമിക്കാന്‍ നമ്മള്‍ തയ്യാറായാല്‍ അല്ലാഹു തൗഫീഖ് ചെയ്യും ഇന്‍ ഷാ അല്ലാഹ് ...

അല്ലാഹു പറയുന്നു : 
وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ اللَّهَ لَمَعَ الْمُحْسِنِينَ.

"
നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പ്പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു ".  [അന്‍കബൂത്ത് 69].

അറിവിനോടൊപ്പം പക്വതയും അവധാനതയും നല്‍കുവാന്‍ നാം അല്ലാഹുവിനോട് എപ്പോഴും തേടണം. അശജ്ജ് ബിന്‍ അബ്ദില്‍ ഖൈസിനോട് പ്രവാചകന്‍() പറഞ്ഞു :

"إن فيك خصلتين يحبهما الله: الحلم والأناة"

നിന്നില്‍ അല്ലാഹു
 ഇഷ്ടപ്പെടുന്ന രണ്ടു ഗുണങ്ങളുണ്ട്. പക്വതയും, അവധാനതയും " - [ സ്വഹീഹ് മുസ്‌ലിം ]. 

അവസാനമായി ഇമാം ദഹബി റഹിമഹുല്ല പറഞ്ഞ ചില വാക്കുകള്‍ കൂടി നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ : " അറിവ് നേടുക എന്നത് ഏറെ ശ്രമകരമാണ്. അത് നേടുന്നതിനേക്കാള്‍ ശ്രമകരമാണ് നേടിയെടുത്ത അറിവ് നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നുള്ളത്. നഷ്ടപ്പെടാതെ ആ അറിവിനെ സൂക്ഷിക്കുക എന്നതിനേക്കാള്‍ ഏറെ ശ്രമകരമാണ് ആ അറിവ് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക എന്നുള്ളത് ".   

വിശ്വാസ ചൈതന്യത്താല്‍ അപരിചിതരാക്കപ്പെടുന്നവര്‍ക്ക് മംഗളം:

...അന്ത്യനാള്‍ അടുക്കുമ്പോള്‍ അല്ലാഹു അറിവിനെ പടിപടിയായി ഭൂമിയില്‍ നിന്നും ഉയര്‍ത്തും .. ജനങ്ങള്‍ അറിവില്ലാത്തവരെ തങ്ങളുടെ വഴികാട്ടികളായി പ്രതിഷ്ടിക്കും .. അവര്‍ ജനങ്ങളെ വഴിപിഴപ്പിക്കും ... സത്യവാന്മാര്‍ കള്ളന്മാരായി മുദ്രവെക്കപ്പെടും .. കള്ളന്മാരും തെമ്മാടികളും സത്യത്തിന്റെ പ്രതീകമായി വാഴ്ത്തപ്പെടും ... അക്രമങ്ങള്‍ വര്‍ധിക്കും .. കൊലചെയ്തവന് താന്‍ കൊന്നതെന്തിനെന്നോ , കൊല്ലപ്പെട്ടവന് താന്‍ കൊല്ലപ്പെട്ടതെന്തിനെന്നോ അറിയാത്ത അവസ്ഥ സംജാതമാകും .. ജനങ്ങള്‍ ധാരാളം കക്ഷികളാകും .. ഭിന്നതകള്‍ വര്‍ധിക്കും .. ഇതിലെല്ലാം ഉപരിയായി അറിവും നീതിബോധവും ദൈവഭക്തിയും കൂടെ ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പെടുക കൂടി ചെയ്യും ... അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ... ദാജ്ജാലിന്റെ വരവിനു മുന്നോടിയായി നടക്കാനിരിക്കുന്ന സംഭവങ്ങളെ വിവരിക്കുന്ന പ്രവാചക പ്രവചനങ്ങളില്‍ പ്രതിപാദിച്ച ചില കാര്യങ്ങള്‍ മാത്രമാണിത്... ..


അന്നേ ദിവസം ഖുര്‍ആനും സുന്നത്തും സലഫുസ്സ്വാലിഹീങ്ങളുടെ ചര്യയും മുറുകെ പിടിക്കുന്നവന്‍ കയ്യില്‍ തീക്കനല്‍ പിടിക്കുന്നവനെ പോലെയായിത്തീരും ... ജനങ്ങള്‍ അവരെ ബഹിഷ്കരിക്കും ... ഇസ്ലാമിന്റെ ആദ്യ കാലത്ത് വിശ്വാസികള്‍ എപ്രകാരം അപരിചിതരായിരുന്നുവോ അതുപോലെ അവരും അപരിചിതരായിത്തീരും ... അന്ന് തങ്ങളുടെ വിശ്വാസ ചൈതന്യത്തിന്റെ പേരില്‍ അപരിചിതരായിത്തീരുന്നവര്‍ക്ക് മംഗളം ..

 കൂടുതല്‍ മതപരമായ അറിവ് കരസ്ഥമാക്കുവാനും, ഇഖ്‌ലാസോടു കൂടി അത് ജീവിതത്തില്‍ പകര്‍ത്തുവാനും നമുക്കേവര്‍ക്കും അല്ലാഹു തൗഫീഖ് നല്‍കുമാറാകട്ടെ...