Friday, May 3, 2013

കക്ഷിത്വം തിന്മയാണ്.. സലഫുകളുടെ പാത പിന്തുടരുക. അതാകട്ടെ നമ്മുടെ സമീപനം !!!



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛
ഈ ലേഖനം വായിക്കുന്ന നിങ്ങള്‍ ഓരോരുത്തരും വ്യത്യസ്ഥ രൂപങ്ങളിലായിരിക്കും ഇതിനെ സമീപിക്കുന്നത്, ലേഖകന്‍റെ പേര് കാണുമ്പോള്‍ തന്നെ താന്‍ സ്വയം നിശ്ചയിച്ച ഏതോ ഒരു മാനദണ്ഡപ്രകാരം ഇവന്‍ നമ്മുടെ ആളാണ്‌ എന്ന അര്‍ത്ഥത്തില്‍ പറയുന്നതെല്ലാം കണ്ണടച്ച് സ്വീകരിക്കുന്നവര്‍ ഈ കൂട്ടത്തിലുണ്ടാകും...

അതുപോലെ ലേഖകന്‍റെ പേര് കാണുമ്പോള്‍ തന്നെ താന്‍ സ്വയം നിശ്ചയിച്ച ഏതോ ഒരു മാനദണ്ഡപ്രകാരം ഇവന്‍ എന്‍റെ ആളല്ല എന്ന മുന്‍ധാരണയോടെ, എഴുതിയത് എന്ത് തന്നെയായാലും തള്ളിക്കളയാന്‍ തയ്യാറെടുക്കുകയും, ഞാന്‍ ഇതില്‍ ഉദ്ദേശിക്കുന്നതെന്ത് എന്ന് ഒരുതവണ പോലും ആലോചിച്ചു നോക്കാന്‍ തയ്യാറാവാതെ, മുന്‍കൂട്ടി തയ്യാറാക്കി വച്ച കുന്തമുനകളെല്ലാം എനിക്ക് നേരെ തിരിച്ചു വെച്ചുകൊണ്ട് വായിക്കുന്നവരും ഉണ്ടാകും .. ഈ രണ്ടു വിഭാഗക്കാര്‍ക്കും വേണ്ടി ഉള്ളതല്ല ഈ ലേഖനം.

എന്നാല്‍ എഴുതിയതില്‍ സത്യസന്ധവും നീതിപൂര്‍വവുമായ കാര്യങ്ങളെ അംഗീകരിച്ചും. തെറ്റിദ്ധാരണകള്‍ നേരിട്ട് ചോദിച്ച് മനസ്സിലാക്കിയും. തെറ്റുകളെ നല്ല രൂപത്തില്‍ തിരുത്തിയും നീതിബോധത്തോടുകൂടി വായിക്കുന്ന മൂന്നാമതൊരു വിഭാഗമുണ്ട്.. ആ ഒരു വിഭാഗത്തെ മാത്രം ഉദ്ദേശിച്ചുകൊണ്ടാണ് ഇതെഴുതുന്നത്. ഗുണകാംശയോടെയും ക്ഷമയോടെയും ഞാന്‍ എഴുതിയത് പൂര്‍ണമായും  വായിക്കുമെങ്കില്‍ മാത്രം തുടര്‍ന്ന്‍ വായിക്കുക .. അല്ലാഹു അനുഗ്രഹിക്കട്ടെ ..

അല്ലാഹു പറയുന്നു : 
لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَإِنْ تُبْدُوا مَا فِي أَنْفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُمْ بِهِ اللَّهُ ۖ فَيَغْفِرُ لِمَنْ يَشَاءُ وَيُعَذِّبُ مَنْ يَشَاءُ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٢٨٤
“ ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്‍റേതാകുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചുവെച്ചാലും അല്ലാഹു അതിന്‍റെ പേരില്‍ നിങ്ങളോട് കണക്ക് ചോദിക്കുക ചെയ്യും. എന്നിട്ടവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും അവനുദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു” [ അല്‍ ബഖറ - 284].

ഈ ആയത്ത് എഴുതുന്ന എന്‍റെയും വായിക്കുന്ന നിങ്ങളുടെയും മനസ്സില്‍ എപ്പോഴുമുണ്ടാകട്ടെ. അല്ലാഹു എല്ലാ പ്രവര്‍ത്തനങ്ങളിലും നമ്മുടെ നിയ്യത്ത് നന്നാക്കിത്തരുമാറാകട്ടെ.. ഇനി വിഷയത്തിലേക്ക് കടക്കാം...

മൂന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും നാലാം നൂറ്റാണ്ടിന്‍റെ ആദ്യത്തിലുമായി ജീവിച്ചിരുന്ന അഹ്ലുസ്സുന്നയുടെ പണ്ഡിത ശ്രേഷ്ഠരില്‍ പ്രമുഖനും, ബിദ്അത്തുകാരുടെ പൊള്ളവാദങ്ങളും ഗൂഡതന്ത്രങ്ങളും വെളിച്ചത്ത് കൊണ്ടുവരുന്നതിലും, അഹ്ലുസ്സുന്നയുടെ ആദര്‍ശം പഠിപ്പിക്കുകയും , പ്രചരിപ്പിക്കുകയും ചെയ്യുന്നതിലും ഏറെ പങ്ക് വഹിക്കുകയും ചെയ്ത മഹാ വ്യക്തിത്വമാണ് ഇമാം ബര്‍ബഹാരി റഹിമഹുല്ല. അദ്ദേഹത്തിന്‍റെ ചില വാക്കുകള്‍ നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ട് വരിക എന്നതാണ് എന്‍റെ എളിയ ഉദ്ദേശ്യം:

ഇമാം ബര്‍ബഹാരി പറയുന്നു : ‘നീ അറിയുക .. തീര്‍ച്ചയായും ഇസ്ലാമാകുന്നു നബിചര്യ. നബിചര്യ അതാകുന്നു ഇസ്ലാം. അവയില്‍ ഏതെങ്കിലും ഒന്ന് മറ്റൊന്നില്ലാതെ നില നില്‍ക്കുകയില്ല... തീര്‍ച്ചയായും സംഘത്തോടൊപ്പം (ജമാഅ) നില്‍ക്കല്‍ നബി ചര്യയില്‍ പെട്ടതാകുന്നു. ആരെങ്കിലും സംഘത്തെ( ജമാഅയെ ) വെറുക്കുകയും അതില്‍ നിന്നകന്നു നില്‍ക്കുകയും ചെയ്‌താല്‍ ഇസ്ലാമെന്ന വസ്ത്രത്തെ അവന്റെ കഴുത്തില്‍ നിന്നും അവന്‍ അഴിച്ചു വെച്ചിരിക്കുന്നു. അവന്‍ വഴി പിഴച്ചവനും വഴി പിഴപ്പിക്കുന്നവനുമായിത്തീരുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ആ സംഘം കേട്ടിപ്പടുക്കേണ്ടതിന്റെ അടിത്തറ സ്വഹാബത്താണ്. അവരാണ് അഹ്ലുസ്സുന്ന വല്‍ ജമാഅ. ആകയാല്‍ അവരില്‍ നിന്നും ആരെങ്കിലും സ്വീകരിക്കാത്ത പക്ഷം അവന്‍ വഴി പിഴച്ചവനും ബിദ്അത്തുകാരനുമായിത്തീര്‍ന്നിരിക്കുന്നുരിക്കുന്നു. എല്ലാ ബിദ്അത്തുകളും വഴികേടാകുന്നു. വഴികെടും അതിന്റെ ആളുകളും നരകതിലാണ്’. [ശറഹുസ്സുന്ന- ഇമാം ബര്‍ബഹാരി]

ജമാഅ അഥവാ സംഘമെന്നത് ഏതെങ്കിലും ഒരു സംഘടനയോ, കക്ഷിയോ അല്ല. മറിച്ച് സ്വഹാബത്ത് നിലകൊണ്ട മാര്‍ഗം. അതാണ്‌ ഇവിടെ ജമാഅ എന്നത് കൊണ്ടുള്ള ഉദ്ദേശം.. ഇത് തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും മനസ്സിലാക്കാം. ബര്‍ബഹാരി റഹിമഹുല്ലാഹ് പറയുന്നു : "എന്നാല്‍ ആ സംഘം കേട്ടിപ്പടുക്കേണ്ടതിന്റെ അടിത്തറ സ്വഹാബത്താണ്. അവരാണ് അഹ്ലുസ്സുന്ന വല്‍ ജമാഅ. ആകയാല്‍ അവരില്‍ നിന്നും ആരെങ്കിലും സ്വീകരിക്കാത്ത പക്ഷം അവന്‍ വഴി പിഴച്ചവനും ബിദ്അത്തുകാരനുമായിത്തീര്‍ന്നിരിക്കുന്നു." [ശറഹുസ്സുന്ന- ഇമാം ബര്‍ബഹാരി]

അതുകൊണ്ട് സ്വഹാബത്ത് നിലകൊണ്ട ആ മാര്‍ഗത്തില്‍ ആര് നിലനില്‍ക്കുന്നുവോ അവന്‍ അഹ്ലുസ്സുന്ന വല്‍ ജമാഅയില്‍ പെട്ടവനാണ്. അവന്‍ സംഘത്തോടൊപ്പം നില്‍ക്കുന്നവനാണ്. ആര് ആ മാര്‍ഗത്തില്‍ നിന്നും വ്യതിചലിക്കുന്നുവോ അവന്‍ വഴി പിഴച്ചവനാണ്.

പണ്ഡിതന്മാരുടെ ഇത്തരം വചനങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് 'ഒരാള്‍ വിശ്വാസിയാകണമെങ്കില്‍ അവന്‍ നിര്‍ബന്ധമായും സംഘടനയില്‍ അംഗമാവണം, സംഘടനയില്‍ അംഗമാവാതെ മരിക്കുന്നവന്റെ മരണം ജാഹിലിയ്യത്തിലെ മരണമാണ്, അവന്‍ വഴി പിഴച്ചവനാണ്' എന്നെല്ലാം ചിലര്‍ പറയുന്നത് തികഞ്ഞ ദുര്‍വ്യാഖ്യാനമാണ്. സംഘടനയില്‍ അംഗമാവല്‍ നിര്‍ബന്ധമാണ്‌ എന്ന് ഒരു നിലക്കും പറയുക സാധ്യമല്ല. മറിച്ച് പ്രവാചകന്‍ (സ) പഠിപ്പിച്ച ആദര്‍ശത്തിനു പിന്നിലാണ് വിശ്വാസികള്‍ അണി ചേരേണ്ടത്.

ഇമാമീങ്ങള്‍ ഉദ്ദേശിച്ച സംഘം എന്ത് എന്നത് ഇമാം ബര്‍ബഹാരിയുടെ തന്നെ വചനങ്ങള്‍ തുടര്‍ന്ന് പറയുന്നു : " പ്രവാചകന്‍ (സ) തന്റെ ഉമ്മത്തിന്നും അതുപോലെ അദ്ധേഹത്തിന്റെ സ്വഹാബത്തിന്നും നബിചര്യയെന്ത് എന്നത് വ്യക്തമാക്കിക്കൊടുത്തിരിക്കുന്നു. അവരാണ് ജമാഅ (സംഘം). അവര്‍ തന്നെയാണ് سواد الأعظم. 'സവാദുല്‍ അഅ്ളം' എന്നാല്‍ സത്യവും അതിന്റെ ആളുകളുമാണ്. ആകെയാല്‍ ദീനി വിഷയങ്ങളില്‍ പ്രവാചകന്റെ സ്വഹാബത്തിന്ന് ആരെങ്കിലും എതിരാകുന്ന പക്ഷം അവന്‍ കുഫ്റില് പെട്ട് പോകും. " [ ശറഹുസ്സുന്ന - ഇമാം ബര്‍ബഹാരി]

സ്വഹാബത്ത് നില നിന്നിരുന്ന മാര്‍ഗം മുറുകെ പിടിച്ചു കൊണ്ട് നില നില്കുന്നവനാണ് സംഘത്തോടൊപ്പം നില്‍ക്കുന്നവന്‍. അവന്‍ ഒറ്റക്കാണെങ്കില്‍ പോലും. ഇബ്നു മസ്ഊദ് (റ) ഇപ്രകാരം പറഞ്ഞതായി കാണാം : " സത്യത്തോട് പോരുത്തപ്പെടുന്നതെന്താണോ അതാണ്‌ സംഘം. അത് നീ ഒറ്റക്കായിരുന്നാല്‍ പോലും". ആകയാല്‍ സ്വഹാബത്ത് നിലനിന്നിരുന്ന ആദര്‍ശത്തില്‍ ഉറച്ചു നില്‍ക്കുക എന്നതു മാത്രമാണ് പൂര്‍വികരായ ഇമാമീങ്ങള്‍ ‘സംഘത്തോടൊപ്പം നില്‍ക്കുക’ എന്ന് രേഖപ്പെടുത്തിയതിന്‍റെ വിവക്ഷ.. അതല്ലാതെ ഏതെങ്കിലും കക്ഷിയോടൊപ്പമോ സംഘടനയോടോപ്പമോ അണി ചേരണം എന്ന അര്‍ത്ഥത്തിലല്ല. സംഘടനക്കു കീഴില്‍ അണി ചേരാത്തവന്‍ പിഴച്ചവനാണ് എന്ന അര്‍ത്ഥത്തിലുമല്ല.
 
ഇമാം ബര്‍ബഹാരി രേഖപ്പെടുത്തിയിട്ടുള്ള വാക്കുകള്‍ ഒന്നുകൂടി നമുക്ക് പരിശോധിക്കാം: (( തീര്‍ച്ചയായും സംഘത്തോടൊപ്പം (ജമാഅ) നില്‍ക്കല്‍ നബി ചര്യയില്‍ പെട്ടതാകുന്നു. ആരെങ്കിലും സംഘത്തെ( ജമാഅയെ ) വെറുക്കുകയും അതില്‍ നിന്നകന്നു നില്‍ക്കുകയും ചെയ്‌താല്‍ ഇസ്ലാമെന്ന വസ്ത്രത്തെ അവന്റെ കഴുത്തില്‍ നിന്നും അവന്‍ അഴിച്ചു വെച്ചിരിക്കുന്നു )).. സ്വഹാബത്തിനെ ആണ് ഇവിടെ അദ്ദേഹം സംഘം എന്ന് ഉദ്ദേശിക്കുന്നത്. ഇത് അദ്ദേഹം വ്യക്തമാക്കിയത് നേരത്തെ നാം പരാമര്‍ശിച്ചതാണ്. അവരെ ആരെങ്കിലും വെറുക്കുകയോ അവരുടെ പാതയില്‍ നിന്നും ആരെങ്കിലും വ്യതിചലിക്കുകയോ ചെയ്‌താല്‍ അവന്‍ തന്‍റെ കഴുത്തില്‍ നിന്നും ഇസ്‌ലാമിനെ അഴിച്ചു വെച്ചിരിക്കുന്നു  എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്... 
 
ഇസ്‌ലാമിക ഭരണകൂടത്തിലെ ഭരണാധികാരിക്ക് കീഴില്‍ അണി നിരക്കുക എന്നും. ഭരണാധികാരിക്ക് എതിരെ വിപ്ലവം പുറപ്പെടുവിച്ച് ഫിത്നയുണ്ടാക്കുന്ന ആളുകളില്‍ നിന്നും വിട്ട് നില്‍ക്കുക എന്നും. മുസ്‌ലിം ഭരണാധികാരിയുടെയും മുസ്'ലിമീങ്ങളുടെയും സംഘത്തില്‍ നിന്നും കൂട്ടം തെറ്റിപ്പോകാതെ അവരോടൊപ്പം ചേര്‍ന്ന് നില്‍ക്കുക എന്നുമെല്ലാം അര്‍ത്ഥമാക്കുന്ന ധാരാളം ഹദീസുകള്‍ കാണാം . അപ്രകാരം അഹ്ലുസ്സുന്നയുടെ ആദര്‍ശമായ മുസ്‌ലിം ഭരണാധികാരികള്‍ക്ക് എതിരെ വിപ്ലവമുണ്ടാക്കുന്ന ഖവാരിജുകളോടൊപ്പം ചേരാതെ, ഭരണാധികാരികള്‍ക്കും മുസ്ലിമീങ്ങള്‍ക്കുമൊപ്പം നിലകൊള്ളുക എന്ന അര്‍ത്ഥത്തിലും പണ്ഡിതന്മാര്‍ ഇതുപോലുള്ള വരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  സ്വഹാബത്തിന്റെ പാതയില്‍ നില്‍ക്കുക എന്ന വ്യാഖ്യാനത്തില്‍ ഈ രണ്ടര്‍ത്ഥവും പെടുന്നത് കൊണ്ട് രണ്ട് വ്യാഖ്യാനങ്ങളും തമ്മില്‍ വൈരുധ്യമില്ല.

ഭരണാധികാരിയോട് ഇത്തിബാഅ്  ഇല്ല.  ത്വാഅത്ത് മാത്രമാണ് ഉള്ളത്. മുസ്‌ലിം ഭരണാധികാരിക്ക് അഥവാ  ഒരു ഭരണാധികാരിക്ക് കീഴില്‍ അണിനിരന്ന മുസ്ലിമീങ്ങളോട് ഒപ്പം അണിനിരക്കുക എന്ന അര്‍ത്ഥത്തിലാണ് ഭരണാധികാരിക്ക് ഉള്ള അനുസരണയുമായി  ബന്ധപ്പെട്ട് വന്ന ഹദീസുകള്‍. ഇത്  'ജമാഅത്തുല്‍ മുസ്ലിമീന്‍' മുസ്‌ലിംകളുടെ സംഘത്തോടൊപ്പം അണിനിരക്കുക എന്ന അര്‍ത്ഥത്തിലാണ്. ഇവിടെ 'ജമാഅതുല്‍' അബ്ദാന്‍ ആണ് ഉദ്ദേശം. അഥവാ ശാരീരികമായി പരസ്പരം ഒന്നിച്ച് നില്‍ക്കുക. ഇതില്‍ എല്ലാ മുസ്‌ലിംകളും പെടുന്നു. സംഘടനയുടെ വിഷയവുമായി ഇതുമായി ബന്ധപ്പെട്ട് വന്ന ഹദീസുകളെ ബന്ധപ്പെടുത്താന്‍ പറ്റില്ല. 
ഇസ്‌ലാമിക ഭരണകൂടത്തെ കുറിച്ചും, ഭരണാധികാരികളുടെ അവകാശത്തെ കുറിച്ചും, ആ വിഷയത്തില്‍ ഒരു വിശ്വാസി പാലിച്ചിരിക്കേണ്ട നിബന്ധനകളെക്കുറിച്ചും മറ്റും വന്ന ഹദീസുകളും, പൂര്‍വികരായ ഇമാമീങ്ങളുടെ വാക്കുകളുമെല്ലാം  സംഘടനയോടൊപ്പം നില്‍ക്കാത്തവന്‍ പിഴച്ചവനാണ്. ഭരണാധികാരിയെ അനുസരിക്കുന്നത് പോലെ സംഘടനാ നേതാവിനെ അനുസരിക്കാത്തവനും  പിഴച്ചവനാണ് എന്നെല്ലാമാക്കി ചിലര്‍ ദുര്‍വ്യാഖ്യാനിക്കുന്നത് കാണാം . അത് ശരിയല്ല.

ഇനി സത്യത്തിലാണ് നീ ഉള്ളതെങ്കില്‍ ഒറ്റക്കാണെങ്കിലും  നീ ജമാഅയോട് ഒപ്പമാണ് എന്ന് പറഞ്ഞത് ഇത്തിബാഉമായി ബന്ധപ്പെട്ടാണ്. അഥവാ  സ്വഹാബത്ത് നിലനിന്നിരുന്നതില്‍ നിലകൊള്ളുക എന്ന അര്‍ത്ഥത്തില്‍ ആണ്. അഥവാ സംഘം എന്നതുകൊണ്ട്‌ ഇമാമീങ്ങള്‍ ഉദ്ദേശിക്കുന്നത് ഒരു സംഘടനയെ അല്ല. മറിച്ച് സ്വഹാബത്താണ്. ആ സ്വഹാബത്ത് നിലകൊണ്ടതില്‍ ആര് നിലകൊള്ളുന്നുവോ അവനാണ് സംഘത്തോടൊപ്പം നില്‍ക്കുന്നവന്‍. അതിനാലാണ് നീ സ്വഹാബത്തിന്‍റെ പാതയില്‍ ആണെങ്കില്‍ ഒറ്റക്ക് ആണെങ്കില്‍ പോലും നീ സംഘത്തോട് ഒപ്പമാണ് എന്ന് പറയാന്‍ കാരണം. ഇതുമായി ബന്ധപ്പെട്ട് വന്ന ഹദീസുകളും സംഘടനയുമായി ബന്ധപ്പെടുത്താന്‍ പറ്റില്ല.


അതുപോലെ നമ്മള്‍ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം :


നിരുപാധികം സംഘടന തിന്മയാണ്, ദഅവത്തിനു വേണ്ടി സംഘടന ഉപയോഗിക്കല്‍ നിഷിദ്ധമാണ്, ബിദ്അത്താണ് എന്നെല്ലാമുള്ള വാദങ്ങളും ശരിയല്ല. സംഘടന എന്നത് ഒരു വസീലയാണ്. നന്മയാണ് അതുകൊണ്ട് ഉദേശിക്കുന്നതെങ്കില്‍ അതനുവദനീയമായിത്തീരുന്നു.. തിന്മയാണ് അതുകൊണ്ട് ഉദേശിക്കുന്നതെങ്കില്‍ അത് നിഷിദ്ധവുമായിത്തീരുന്നു. ഖുര്‍ആനും സുന്നത്തും സലഫുകളുടെ മന്ഹജും പ്രചരിപ്പിക്കാന്‍ ഒരാള്‍ അത് ഉപയോഗിച്ചാല്‍ അത് നന്മയാണ്. മറിച്ച് തിന്മകളും വ്യതിയാനങ്ങളും ബിദ്അത്തുകളും പ്രചരിപ്പിക്കാന്‍ ഒരാള്‍ അത് ഉപയോഗിച്ചാല്‍ അത് തിന്മയുമാണ്.  ഇനി ഈ വിഷയത്തിലുള്ള വീക്ഷണ വിത്യാസം വലാഉം ബറാഉം കല്പിക്കപ്പെടേണ്ട ഒരു വിഷയവുമല്ല. ഒരു കര്‍മ്മശാസ്ത്രപരമായ മസ്അലയാണ്.  അതുകൂടി നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഒരാള്‍ സംഘടന അനുവദാനീയമായി കാണുന്നു എന്നതിനാല്‍ അയാള്‍ പിഴച്ചുപോയി എന്നോ, ഒരാള്‍ സംഘടന നിഷിദ്ധമാണ് എന്ന് കാണുന്നതിനാല്‍ അയാള്‍ പിഴച്ചുപോയി എന്നോ പറയുന്നത് ശരിയല്ല. മസ്അലകളില്‍ വീക്ഷണ വിത്യാസങ്ങള്‍ ഉണ്ടാവുക സ്വാഭാവികം മാത്രമാണ്.

   ദഅവത്ത് പോലെത്തന്നെയാണല്ലോ മത പഠനവും. മത പഠനത്തിനു വേണ്ടി യുനിവേര്‍സിറ്റികളും വിദ്യാലയങ്ങളും ചില പ്രത്യേക പഠനരീതികളും സിലബസുമെല്ലാം നാം ഉപയോഗിക്കുന്നില്ലേ !. മതപഠനത്തിന് അത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ബിദ്അത്താണ് എന്ന് പറയാന് സാധിക്കില്ല. പറയുന്ന ആരെയും കാണുകയുമില്ല. കാരണം അത്തരം സംവിധാനങ്ങള്‍ വസീലകള്‍ മാത്രമാണ്. കര്‍മശാസ്ത്രപരമായി  'മസ്വാലിഹുല്‍ മുര്‍സല' എന്ന ഗണത്തില്‍ പെടുന്നവയാണ്. കര്‍മ ശാസ്ത്ര പണ്ഡിതന്മാര്‍ ഇത്തരം വസീലകളുടെ വിധിയെ കുറിച്ച് പറയുമ്പോള്‍ സാധാരണ പറയാറുള്ള ഒരു തത്വമുണ്ട്: الوسائل لها أحكام المقاصد അഥവാ ‘വസീലകള്‍ക്ക് അവയുടെ ഉദ്ദേശങ്ങള്‍ക്കനുസരിച്ചാണ് വിധിയുണ്ടാകുക’ .. ഒരാള്‍ കക്ഷിത്വവും, ബിദ്അത്തും, തിന്മകളും ഒക്കെ പ്രചരിപ്പിക്കാന്‍ ആണ് സംഘടന ഉപയോഗിക്കുന്നത് എങ്കില്‍ അവിടെ അത് നിഷിദ്ധമായി മാറുന്നു .. എന്നാല്‍ ഒരാള്‍ ഖുര്‍ആനും സുന്നത്തും സച്ചരിതരായ സലഫിന്‍റെ മാര്‍ഗവും പ്രചരിപ്പിക്കാനാണ് അത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് എങ്കില്‍ അതില്‍ തെറ്റുമില്ല. അതല്ലാതെ മതപഠനത്തിന്‍റെ കാര്യത്തില്‍ സമാനമായ കാര്യങ്ങള്‍ അനുവദനീയമെന്ന് അംഗീകരിക്കുകയും അത്തരം സംവിധാനങ്ങള്‍ ദഅവത്തിന്‍റെ കാര്യത്തിലാകുമ്പോള്‍ നിരുപാധികം നിഷിദ്ധമാണ് എന്ന് പറയുകയും ചെയ്യുന്നത് ശരിയല്ല.. അവയുടെ ഉദ്ദേശ്യത്തിനനുസരിച്ചാണ് അവയുടെ വിധി.

എന്നാല്‍ സംഘടന ഉള്ളവരും ഇല്ലാത്തവരും, എല്ലാവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്:


ഭരണാധികാരിക്ക് നല്‍കുന്ന കരാര്‍ (ബൈഅത്ത്)  നേതാക്കള്‍ക്ക് വക വെച്ച് കൊടുക്കണം എന്ന് വാദിക്കുകയോ പ്രാവര്‍ത്തികമാക്കുകയോ ചെയ്യുന്നവര്‍, തന്‍റെ സംഘടനയിലോ, സംഘത്തിലോ അണി ചേരാത്തവരെയെല്ലാം എഴുതിത്തള്ളുകയും, അവരെ ഒരു വെറുപ്പോടെയോ വിദ്വേശത്തോടെയോ കാണുകയും ചെയ്യുന്നവര്‍. മറ്റുള്ളവരുമായി തന്‍റെ ബന്ധം നിര്‍ണയിക്കുന്നതിന് മാനദണ്ഡമായിക്കാണേണ്ട ഖുര്‍ആനിനെയും, സുന്നത്തിനെയും, സലഫുകളുടെ മാര്‍ഗത്തെയും മാറ്റി വെച്ച് , സംഘടനാ മെമ്പര്‍ഷിപ്പോ, ഇനി സംഘടന ഇല്ലാത്തവരാണെങ്കില്‍ തന്‍റെ സംഘത്തോടും തന്‍റെ നയങ്ങളോടുമുള്ള കൂറും നോക്കി മാത്രം പരസ്പരം സഹകരിക്കുന്നവര്‍. ചില ഘട്ടങ്ങളിലെങ്കിലും സംഘടനാ ചട്ടങ്ങള്‍ക്കോ, തന്‍റെ നയങ്ങള്‍ക്കോ പ്രമാണങ്ങളെക്കാള്‍ മുന്‍ഗണന നല്‍കുന്നവര്‍. അല്ലാഹുവിന്‍റെ മതത്തിന്‍റെ വളര്‍ച്ചയും അതിന്‍റെ വികാസവും കണ്ട് ആനന്ദിക്കുന്നതിനേക്കാള്‍ തന്‍റെ സംഘടനയുടെയോ സംഘത്തിന്‍റെയോ വളര്‍ച്ചയിലും വികാസത്തിലും ആനന്ദം കൊള്ളുന്നവര്‍. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന പണ്ഡിതന്മാരോട് പകയും വിദ്വേശവും വച്ച് പുലര്‍ത്തുന്നവര്‍. ആളുകളുടെ എണ്ണം കാണിച്ച് അഭിമാനം കൊള്ളുന്നവര്‍. തെറ്റും ശരിയും നോക്കാതെ തന്നോടൊപ്പം നില്‍ക്കുന്നവരെ കണ്ണടച്ച് പിന്തുണക്കുന്നവര്‍. തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി പ്രമാണങ്ങളെ വളച്ചൊടിക്കുന്നവര്‍........ തുടങ്ങി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരാരായാലും. അവര്‍ കൃത്യമായും കക്ഷിത്വത്തിന്റെയും തിന്മയുടെയും ആളുകളാണ്.. ഒരിക്കലും തന്നെ അവരെ ആദര്‍ശ ബന്ധുക്കളായി കാണാന്‍ നമുക്കാവില്ല... ഇത്തരം സംഘടനകളും കൂട്ടായ്മകളും എല്ലാം തിന്മയാണ് എന്നതില്‍ യാതൊരു സംശയവുമില്ല...

സംഘടനകളോ സംഘങ്ങളോ ഉടലെടുക്കുമ്പോള്‍ മാത്രമേ ഇത്തരം തിന്മകള്‍ ഉണ്ടാകൂ എന്നത് മറ്റൊരു തെറ്റിദ്ധാരണയാണ്... ചിലപ്പോള്‍ കക്ഷിത്വവും നേരത്തെ സൂചിപ്പിച്ചത് പോലുള്ള തിന്മകളെല്ലാം ഞാനും നിങ്ങളും അടക്കമുള്ള വ്യക്തികളിലും ഉണ്ടാകാം... അതുകൊണ്ട് സലഫീ ആദര്‍ശ ബന്ധുക്കള്‍ ഇത്തരം തിന്മകളെക്കുറിച്ച് എപ്പോഴും ജാകരൂകരായിരിക്കണം.. അവ നമ്മില്‍ നിന്നും വരുക വഴി നമ്മള്‍ സലഫുകളുടെ പാതയില്‍ നിന്നും പുറത്ത് പോകും എന്ന പേടി നമുക്ക് ഉണ്ടാകണം .. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ .. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനേക്കാള്‍, മറ്റുള്ളവര്‍ ആണ് ഇതിന്‍റെയൊക്കെ വക്താക്കള്‍ എന്ന് മുദ്ര കുത്താന്‍ തുനിയുന്നതിനേക്കാള്‍, നമ്മളില്‍ ഓരോരുത്തരിലും ഈ തിന്മകള്‍ കുടിയിരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഞാനും നിങ്ങളും തയ്യാറാവുക.

അല്ലാഹു പറയുന്നു : 
مَنْ عَمِلَ صَالِحًا فَلِنَفْسِهِ وَمَنْ أَسَاءَ فَعَلَيْهَا
"ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സല്‍ഫലം അവരവര്‍ക്കു തന്നെ. ഓരോരുത്തരും പ്രവര്‍ത്തിച്ചതിന്റെ ദുഷ്ഫലവും അവരവരുടെ മേല്‍ തന്നെ." - [അല്‍ ബഖറ - 286].

പലപ്പോഴും വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇതെന്നെപ്പറ്റിയല്ല. മറ്റാരെയെങ്കിലും കുറിച്ചാണ് എന്ന ചിന്ത എന്‍റെ മനസ്സിലേക്ക് കടന്നു വരാറുണ്ട്.. നിങ്ങള്‍ക്കും അപ്രകാരം തോന്നാറുണ്ടായിരിക്കാം എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത് ..  സത്യത്തില്‍ അപ്രകാരം നമ്മെ തോന്നിപ്പിക്കുക വഴി തിന്മകളില്‍ നമ്മെ കെട്ടിയിടുകയാണ് പിശാച് ചെയ്യുന്നത്..  ഇമാം ശാഫിഇ (റഹിമഹുല്ലാഹ് ) പറഞ്ഞ വളരെ അര്‍ത്ഥവത്തായ ചില വാക്കുകളുണ്ട്   : "സ്വന്തം കുറ്റവും കുറവും തിരിച്ചരിയുന്നവനാണ് നേരായ മാർഗത്തിലേക്ക് വഴി നടക്കുക ... അതുകൊണ്ട് നീ കുറ്റവും കുറവും ഉള്ളവനാണെന്ന് മനസ്സിലാക്കാനായാൽ നിനക്ക് നേർമാർഗത്തിലെത്താം".  അതുകൊണ്ട് ഒരു സ്വയം വിചാരണക്ക് നമുക്കീ വാക്കുകള്‍ പ്രചോദനമാകട്ടെ..

സച്ചരിതരായ സലഫുകളുടെ പാത. അതാകട്ടെ നമ്മുടെ വഴികാട്ടി .. ആ ആദര്‍ശമാകട്ടെ നമ്മെ വിളക്കിച്ചേര്‍ക്കുന്നതും നമ്മെ വേര്‍പ്പെടുത്തുന്നതും.. ആ ആദര്‍ശത്തെ മുറുകെ പിടിക്കുന്ന സലഫീ പണ്ഡിതരാകട്ടെ നമ്മുടെ മുന്നില്‍ നടക്കുന്നവര്‍ ... മുന്‍പൊക്കെ പണ്ഡിതന്മാരുമായി ബന്ധപ്പെടാനും അവരില്‍ നിന്ന് അറിവ് സ്വീകരിക്കാനുമുള്ള മാര്‍ഗങ്ങള്‍ പരിമിതമായിരുന്നു .. ഇന്ന് ആദര്‍ശത്തെ മുറുകെ പിടിക്കുന്ന പണ്ഡിതന്മാരുമായി എപ്പോഴും ബന്ധം നിലനിര്‍ത്താന്‍ നമുക്ക് സാധിക്കും വിധം വിവര സാങ്കേതിക വിദ്യകള്‍ വളര്‍ന്നിരിക്കുന്നു ... ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ്, ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍, ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അബ്ബാദ്, ശൈഖ് സ്വാലിഹ് അസ്സുഹൈമി, ശൈഖ് റബീഅ് ബിന്‍ ഹാദി അല്‍ മദ്ഖലി, ശൈഖ് സ്വാലിഹ് ആലു ശൈഖ്, ശൈഖ് സ്വാലിഹ് അല്ലുഹൈദാന്‍ തുടങ്ങിയ ആദര്‍ശത്തെ കാത്ത് സൂക്ഷിക്കുന്ന ഒരുപാടൊരുപാട് പണ്ഡിതന്മാര്‍ ഇന്നും ജീവിച്ചിരിക്കുന്നുവല്ലോ (ഹഫിദഹുമുല്ലാഹ്). അവരാകട്ടെ നമ്മുടെ വഴികാട്ടികള്‍... ഖുര്‍ആനും സുന്നത്തും സലഫുകള്‍ മനസ്സിലാക്കിയതനുസരിച്ച് മനസ്സിലാക്കി, നന്മ നിറഞ്ഞ ഒരു ജീവിതം നയിച്ച്, നാളെ പരലോക വിജയം കൈവരിക്കുക എന്നതാകട്ടെ എന്‍റെയും നിങ്ങളുടെയും ലക്ഷ്യം .. അല്ലാഹു അതിന് നമുക്കോരോരുത്തര്‍ക്കും തൗഫീഖ് നല്‍കുമാറാകട്ടെ..

സൂറത്തുല്‍ ബഖറയിലെ നമുക്കേവര്‍ക്കും സുപരിചിതമായ ഒരു വചനത്തോടെ ഞാന്‍ നിര്‍ത്തട്ടെ :
لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنْتَ مَوْلَانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ -٢٨٦

"അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സല്‍ഫലം അവരവര്‍ക്കു തന്നെ. ഓരോരുത്തരും പ്രവര്‍ത്തിച്ചതിന്റെ ദുഷ്ഫലവും അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നു പോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതുപോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ മാപ്പ് നല്‍കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതക്കെതിരായി ഞങ്ങളെ നീ സഹായിക്കേണമേ” [അല്‍ ബഖറ – 286]….
ഈ ലേഖനത്തില്‍ വല്ല നന്മയുമുണ്ടെങ്കില്‍ അവയെല്ലാം അല്ലാഹുവില്‍ നിന്നുള്ളതാണ് ... ഇതില്‍ വല്ല തിന്മയും വന്നു പോയിട്ടുണ്ടെങ്കില്‍ അത് എന്നില്‍ നിന്നും പിശാചില്‍ നിന്നുമാണ്.. അല്ലാഹുവും അവന്‍റെ പ്രവാചകനും അതില്‍ നിന്നും ഒഴിവാണ്.. അല്ലാഹു തെറ്റുകുറ്റങ്ങള്‍ പൊറുക്കുമാറാകട്ടെ...
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 
അനുബന്ധ ലേഖനങ്ങള്‍:
 1-   അഹ്ലുസ്സുന്ന പരസ്പരം സ്നേഹമുള്ളവരാവുക - ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ് ഹഫിദഹുല്ലാഹ്.
2-  നമുക്കിടയില്‍ ഭിന്നതകളും, വിഭാഗീയതകളും കടന്നുവരുന്ന വഴികള്‍ - ശൈഖ് സ്വാലിഹ് അസ്സുഹൈമി (ഹ).