Monday, May 21, 2018

ശമ്പളത്തിന്‍റെ സകാത്ത് കിട്ടുമ്പോള്‍ നല്‍കണോ ?. എങ്ങനെയാണ് സകാത്ത് നല്‍കേണ്ടത് ?.



ചോദ്യം: എല്ലാ മാസവും കിട്ടുന്ന ശമ്പളത്തില്‍ നിന്നും 2.5 % സകാത്ത് നല്‍കുന്നു. ഇങ്ങനെ നല്‍കുന്നതില്‍ തെറ്റുണ്ടോ ?.

www.fiqhussunna.com

ഉത്തരം: തന്‍റെ കൈവശമുള്ള നിസ്വാബ് എത്തിയ ധനത്തിന് ഒരു ഹിജ്റ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആണ് ഒരാളുടെ മേല്‍ സകാത്ത് നിര്‍ബന്ധമാകുന്നത്. എന്നാല്‍ നേരത്തെ തന്നെ അത് കൊടുക്കുക അനുവദനീയമാണ് എന്നതിനാല്‍, ഒരാള്‍ക്ക് തന്‍റെ കയ്യിലേക്ക് പണം വരുമ്പോള്‍ത്തന്നെ അതിന്‍റെ സകാത്ത് കൊടുക്കാം.

പക്ഷെ അങ്ങനെ ചെയ്യുന്നുവെങ്കിലും അയാള്‍ക്ക് വാര്‍ഷിക സകാത്ത് കണക്കുകൂട്ടല്‍ തിയ്യതിയും, വാര്‍ഷിക കണക്കും ആവശ്യമാണ്‌. കാരണം അയാള്‍ ആ ധനം തന്‍റെ കയ്യില്‍ മിച്ചം വെക്കുന്നുവെങ്കില്‍ സ്വാഭാവികമായും അടുത്ത വര്‍ഷം വീണ്ടും അതിന്‍റെ സകാത്ത് കൊടുക്കണമല്ലോ, അതുകൊണ്ട് എപ്പോഴാണ് തന്‍റെ വര്‍ഷം തികയുന്നത് എന്നത് അയാള്‍ക്ക് അറിഞ്ഞിരിക്കണം.

തന്‍റെ കൈവശം 595 ഗ്രാം വെള്ളിക്ക് തതുല്യമായ (ഏകദേശം 23000) രൂപ കറന്‍സിയോ കച്ചവടവസ്തുവോ ഒരു വര്‍ഷത്തേക്ക് ബേസിക്ക് ബാലന്‍സായി ഉണ്ടാകും എങ്കില്‍ താന്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണ്. എനിക്ക് ഒരു വാര്‍ഷിക സകാത്ത് കാല്‍ക്കുലേഷന്‍ ഡേറ്റ് ആവശ്യവുമാണ്. സാധാരണ നിലക്ക് നിസ്വാബ് (സകാത്ത് ബാധകമാകാന്‍ നിശ്ചയിക്കപ്പെട്ട പരിധി) എത്തുന്ന തിയ്യതി ഏതോ അതാണ്‌ തന്‍റെ സകാത്ത് കാല്‍ക്കുലേഷന്‍ ഡേറ്റ്. ഇനി അത് അറിയാത്തവര്‍ ഇന്ന് തന്‍റെ സകാത്ത് കാല്‍ക്കുലേഷന്‍ ഡേറ്റ് ആയി കണക്കാക്കി കണക്ക് കൂട്ടുക. തന്‍റെ കൈവശം ഉള്ള കറന്‍സി, കൈവശമുള്ള കച്ചവടവസ്തുക്കളുടെ ഇപ്പോഴത്തെ വില എന്നിവ കണക്ക് കൂട്ടി അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കുക. പിന്നീട് അടുത്ത വര്‍ഷവും ഇതുപോലെ ചെയ്യുക.. ചോദ്യകര്‍ത്താവ് സൂചിപ്പിച്ച പോലെ നേരത്തെ കൊടുത്തവര്‍, കണക്കുകൂട്ടിയ ശേഷം ഇനി വല്ലതും കൊടുക്കാനുണ്ടെങ്കില്‍ മാത്രം നല്‍കിയാല്‍ മതി.

സ്വര്‍ണ്ണം 85 ഗ്രാം തികയുന്നുവെങ്കില്‍, അതിന്‍റെ മുകളിലേക്ക് എത്ര സ്വര്‍ണ്ണമുണ്ടെങ്കിലും, കൈവശമുള്ള മുഴുവന്‍ സ്വര്‍ണ്ണത്തിന്‍റെ രണ്ടര ശതമാനം നല്‍കണം. ഇനി കൈവശം ഉള്ള സ്വര്‍ണ്ണവും പണവും കൂട്ടിവെച്ചാല്‍ 85 ഗ്രാം സ്വര്‍ണ്ണത്തിന് തത്തുല്യമാകുമെങ്കിലും അതിന്‍റെ സകാത്ത് നല്‍കണം.

അതുപോലെ വിലപിടിപ്പുള്ള വില്പനക്ക് വച്ച, ആഭരണങ്ങള്‍, വജ്രങ്ങള്‍ ഇവയുടെയെല്ലാം വിലയും കണക്കില്‍ പരിഗണിക്കണം. അതുപോലെ സ്വര്‍ണ്ണാഭരണം വില്പനക്ക് വേണ്ടിയുള്ളതാണ് എങ്കില്‍ അത് എത്രയായാലും കണക്കില്‍ അതിന്‍റെ വില ഉള്‍പ്പെടുത്തണം. വെള്ളിയും സമാനരൂപത്തില്‍ത്തന്നെ.

ലഭിക്കുവാനുള്ള കടങ്ങള്‍ സമയമേത്തിയിട്ടില്ല എങ്കില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. കൂടുതല്‍ സൂക്ഷ്മത ആഗ്രഹിക്കുന്നവര്‍ക്ക് കിട്ടുമെന്ന് ഉറപ്പുള്ള കടങ്ങള്‍ കൂടി തന്‍റെ കണക്കില്‍ ഉള്‍പ്പെടുത്തി സകാത്ത് നല്‍കാം. ഇതാണ് ലളിതമായി സകാത്ത് നല്‍കേണ്ട രൂപം. അല്ലാഹു അനുഗ്രഹിക്കട്ടെ ... 
_____________________________

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ