Saturday, July 20, 2019

IVF അനുവദനീയമാണോ ?. മറ്റൊരാളിൽ നിന്ന് അണ്ഡമോ ബീജമോ സ്വീകരിക്കാമോ ?.



ചോദ്യം: ഞങ്ങള്‍ക്ക് കുട്ടികളില്ല വൈദ്യപരിശോധനയില്‍ എനിക്ക് അണ്ഡത്തിന്‍റെ ഉല്പാദനം ഇല്ലാത്തതാണ് കാരണം. മറ്റൊരാളുടെ അണ്ഡം സ്വീകരിച്ച് എന്‍റെ ഭര്‍ത്താവിന്‍റെ ബീജവുമായി യോജിപ്പിച്ച് സിക്താണ്ഡമായി എന്‍റെ ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കുകയാണ് കുഞ്ഞുണ്ടാകാനുള്ള ഒരേ ഒരു വഴി. ഇത് ഇസ്‌ലാമികമായി അനുവദനീയമാണോ ?. 

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

മേല്‍ പറഞ്ഞ രീതിയില്‍ ഗര്‍ഭം ധരിക്കല്‍ അനുവദനീയമല്ല. പരസ്പരം  ഭാര്യാഭര്‍ത്താക്കന്മാരുടെ അണ്ഡവും ബീജവും ആണ് എങ്കില്‍ത്തന്നെ നിബന്ധനകളോടെ മാത്രമാണ് IVF പോലുള്ള ചികിത്സാ രീതി  അനുവദിക്കപ്പെടുന്നത്. പിന്നെ ഭാര്യയും ഭര്‍ത്താവുമല്ലാത്ത രണ്ടുപേരുടെ അണ്ഡവും ബീജവും പരസ്പരം യോജിപ്പിച്ച് ഗര്‍ഭം ധരിക്കുന്നതിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ഈ വിഷയം നാം മനസ്സിലാക്കുമ്പോള്‍ ഒരു ചെറിയ ആമുഖം അനിവാര്യമാണ്. അതുകൊണ്ട് ഈ കുറിപ്പ് പൂര്‍ണമായും വായിക്കുക. 

മക്കള്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും പരീക്ഷണവുമാണ്. മക്കളെ നല്‍കിക്കൊണ്ടും മക്കളെ നല്‍കാതെയും അല്ലാഹു നമ്മെ പരീക്ഷിച്ചേക്കാം. ഒരുപക്ഷെ മക്കളുണ്ടാകുന്നതായിരിക്കാം നമുക്ക് നന്മ, മറ്റൊരുപക്ഷെ മക്കള്‍ ഇല്ലാതിരിക്കുന്നതായിരിക്കാം നമുക്ക് നന്മ. ഇതെല്ലാം കൃത്യമായി അറിയുന്നവന്‍ സര്‍വ്വജ്ഞാനിയായ റബ്ബ് മാത്രമാണ്. മക്കൾ നല്കപ്പെട്ടിട്ടും അവരാൽ പരീക്ഷിക്കപ്പെട്ട എത്രമാത്രം ആളുകൾ ഈ ലോകത്തുണ്ട്. അതുകൊണ്ട് അല്ലാഹുവിന്റെ തീരുമാനം തൻ്റെ നന്മക്ക് വേണ്ടിയാണ് എന്ന് സമാശ്വസിക്കുക.

മക്കളുണ്ടാകാതിരിക്കുക എന്നത് ഒരു കുറ്റമല്ല. അതുകൊണ്ട് അതില്‍ നിരാശയോ കുറ്റബോധമോ ഉണ്ടാകേണ്ടതില്ല. മറിച്ച് അല്ലാഹുവിന്‍റെ തീരുമാനത്തില്‍ തൃപ്തിയടയുകയും ക്ഷമിക്കുകയും പ്രതിഫലം കാംക്ഷിക്കുകയും ചെയ്യുക. ഒരു സ്വഹീഹായ ഹദീസില്‍ ഇപ്രകാരം കാണാം: 

إنَّ عِظم الجزاء مع عظم البلاء ، وإنَّ الله عز وجل إذا أحب قوماً ابتلاهم ، فمن رضي فله الرضا ، ومن سخط فله السخط

"തീര്‍ച്ചയായും  പരീക്ഷണത്തിന്‍റെ കാഠിന്യത്തിനനുസരിച്ച് പ്രതിഫലവും വര്‍ധിക്കുന്നു. അല്ലാഹു ഒരു കൂട്ടരെ ഇഷ്ടപ്പെട്ടാല്‍ അവരെ പരീക്ഷിക്കും. ആ പരീക്ഷണങ്ങളില്‍ ആര് തൃപ്തിയടയുന്നുവോ അവന് അല്ലാഹുവിന്‍റെ തൃപ്തിയുണ്ടായിരിക്കും. ആര് കോപിക്കുകയും (പഴിക്കുകയും) ചെയ്യുന്നുവോ അവന് അല്ലാഹുവിന്‍റെ കോപവുമുണ്ടാകും". - [തിര്‍മിദി: 2396, അല്‍ബാനി: ഹദീസ് ഹസന്‍]. 

മാത്രമല്ല നമ്മുടെ ജീവിതവും മരണവും തന്നെ പരീക്ഷണത്തിന് വേണ്ടിയാണ് എന്ന് സൂറത്തുല്‍ മുല്‍കിന്‍റെ പ്രാരംഭത്തില്‍ കാണാം. അതുകൊണ്ട് വിഷമിക്കേണ്ടതില്ല. എല്ലാം അല്ലാഹുവിന്‍റെ തീരുമാനങ്ങളാണ്: 

لِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ يَخْلُقُ مَا يَشَاءُ يَهَبُ لِمَنْ يَشَاءُ إِنَاثًا وَيَهَبُ لِمَنْ يَشَاءُ الذُّكُورَ (49) أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَاثًا وَيَجْعَلُ مَنْ يَشَاءُ عَقِيمًا إِنَّهُ عَلِيمٌ قَدِيرٌ

"അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം.അവന്‍ ഉദ്ദേശിക്കുന്നത്‌ അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക്‌ അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തികൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാകുന്നു". - [ശൂറാ: 49, 50]. 

തൃപ്തിയടഞ്ഞാലും ഇല്ലെങ്കിലും അല്ലാഹുവിന്‍റെ തീരുമാനങ്ങള്‍ക്ക് ഓരോരുത്തരും വിധേയരാകുന്നു. അതുകൊണ്ട് തൃപ്തിയോടെ അവൻ്റെ തീരുമാനത്തിലെ നന്മയിൽ പ്രതീക്ഷയർപ്പിക്കുകയല്ലേ നാം ചെയ്യേണ്ടത്.

 ഒരാള്‍ക്ക് വന്ധ്യത വൈദ്യശാസ്ത്രപരമായ കാരണങ്ങളാല്‍ ആണ് മക്കളുണ്ടാവാത്തതെങ്കിൽ അതിനെ ഹലാലായ മാര്‍ഗത്തില്‍ ചികിത്സിക്കാം. എന്നാല്‍ നിഷിദ്ധമായ മാര്‍ഗങ്ങളിലൂടെ ചികിത്സിക്കാന്‍ പാടില്ല. ഇന്ന് കണ്ടുവരുന്ന ചില രീതികളിൽപ്പെട്ട തന്‍റെ ഭര്‍ത്താവല്ലാത്ത മറ്റൊരു പുരുഷനില്‍ നിന്നും ബീജം സ്വീകരിച്ച് ഗര്‍ഭം ധരിക്കല്‍, ചോദ്യകർത്താവ് സൂചിപ്പിച്ചപോലെ തന്‍റെ ഭാര്യയല്ലാത്ത മറ്റൊരു സ്ത്രീയുടെ അണ്ഡമുപയോഗിച്ച് കുഞ്ഞിനെ ഗര്‍ഭം ധരിക്കല്‍, ഗര്‍ഭാശയം വാടകക്ക് എടുക്കല്‍ ഇവയെല്ലാം ഹറാമായ മാര്‍ഗങ്ങളാണ്. മാത്രമല്ല ഇസ്‌ലാമില്‍ വളരെ കണിശമായി തിട്ടപ്പെടുത്തപ്പെട്ട ഒന്നാണ് മാതൃത്വം പിതൃത്വം എന്നീ കാര്യങ്ങള്‍. കൃത്യതയില്ലാത്ത വിധം അവ ഇടകലരാന്‍ ഇത്തരം രീതികൾ കാരണമാകുന്നു. മാത്രമല്ല മാനസികമായിത്തന്നെ മറ്റൊരു പുരുഷന്‍റെ ബീജത്തില്‍ നിന്നാണ് തനിക്ക് കുഞ്ഞ് പിറക്കുന്നത്, അല്ലെങ്കില്‍ മറ്റൊരു സ്ത്രീയുടെ അണ്ഡമാണ് തന്‍റെ ഗര്‍ഭാശയത്തില്‍ വളരുന്നത് തുടങ്ങിയ ചിന്തകള്‍ ആ കുഞ്ഞിനോടുള്ള സമീപനത്തെയും ഭാര്യാഭര്‍തൃ ബന്ധത്തെയും സ്വാഭാവികമായും ബാധിക്കാനും വലിയ സാധ്യതയുണ്ട്. ഏതായാലും അത് ഹറാമാണ് എന്നതില്‍ യാതൊരു സംശയവും ഇല്ല.

അതുകൊണ്ടുതന്നെ ചികിത്സയിലൂടെ പരിഹരിക്കാവുന്ന ഒന്നല്ലാത്തതുകൊണ്ടു നിങ്ങളുടെ വിഷയത്തിൽ നിങ്ങൾ ക്ഷമിക്കുക. പ്രത്യേകിച്ച് പറയത്തക്ക കാരണമൊന്നുമില്ലാതെത്തന്നെ കുഞ്ഞുങ്ങളില്ലാത്തവരില്ലേ. പ്രായമാകും വരേ മക്കളില്ലാതെ പരീക്ഷിക്കപ്പെട്ട പ്രവാചകന്മാരില്ലേ. അതുകൊണ്ടു അതിൽ നിങ്ങൾക്ക് നന്മയുണ്ടാകും. സാന്ദർഭികമായി പറയാനുള്ളത് നിങ്ങളുടെ ഭർത്താവ് മക്കളെ ഉണ്ടാകാൻ അതിയായി ആഗ്രഹിക്കുന്ന വ്യക്തിയും അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല എങ്കിൽ അദ്ദേഹത്തിനോട് മറ്റൊരു വിവാഹം കൂടി കഴിക്കാൻ ആവശ്യപ്പെടുക. അതല്ലെങ്കിൽ നിങ്ങൾ ഇരുവരും അനാഥയായ ഒരു കുഞ്ഞിനെ എടുത്ത് വളർത്തുക . ഇവിടെ സ്വന്തം കുഞ്ഞാകുന്നില്ല എങ്കിലും വളർത്തു കുഞ്ഞിന്റെ വിഷയത്തിലുള്ള നിയമങ്ങൾ നാം പാലിച്ചുകൊണ്ട്‌ അനാഥകളായ കുഞ്ഞുങ്ങളെ എടുത്ത് വളർത്തുന്നത് വലിയൊരു നന്മ കൂടിയാണ്. നിങ്ങൾ അനുഭവിക്കുന്ന മാനസിക വിഷമം തണുക്കാൻ അതൊരു കാരണമാകുകയും ചെയ്യും.

എന്നാൽ ഒരാൾക്ക് ചികിൽസിച്ച് മാറ്റാവുന്ന വൈദ്യശാസ്ത്രപരമായ ചില കാരണങ്ങളാലാണ് കുട്ടികളുണ്ടാവാത്തത് എങ്കിൽ ഹലാലായ രൂപത്തിൽ അവർക്ക് ചികിത്സ നേടാം. പലപ്പോഴും ചെറിയ ചെറിയ കാരണങ്ങളായിരിക്കാം അതിനു പിന്നിൽ. ഇന്ന് അതിനൂതനമായ ചികിത്സാ രീതികൾ ലഭ്യവുമാണ്.

ഇവിടെയാണ് IVF പോലുള്ള ചികിത്സാ രീതികൾ അനുവദനീയമാണോ എന്ന ചോദ്യം ഉയരുന്നത്.

 ദമ്പതികൾക്ക് സാധാരണ ലൈംഗിക ബന്ധത്തിലൂടെ ഗർഭം ധരിക്കാൻ സാധിക്കാതെ വരുമ്പോൾ അവരിരുവരുടെയും ബീജവും അണ്ഡവും കൃത്രിമമായി സംയോജിപ്പിച്ച് ഗർഭാശയത്തിൽ നിക്ഷേപിക്കുന്ന രീതിയാണ് IVF.  മറ്റു ചികിത്സാ രീതികൾ ഫലിക്കാത്തവർക്ക്   ഉപാധികളോടെ ഈ ചികിത്സാ രീതി ഉപയോഗപ്പെടുത്താം.  അതിൻ്റെ മതവിധിയെക്കുറിച്ചാണ് നാം തുടർന്ന് സംസാരിക്കുന്നത്. ഇന്ന് വളരെ വ്യാപകമായ എന്നാൽ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ഇത്.   

IVF ചെയ്യുന്നതുമായി ബന്ധപ്പെട്ട് ശൈഖ് ഇബ്നു ഉസൈമീന്‍ (റ) യോട് ചോദിക്കപ്പെട്ട ഒരു ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയുടെ സംഗ്രഹം താഴെ കൊടുക്കുന്നു:

إذا لم تكن حاجة لهذا العمل : فإننا لا نرى جوازه ؛ لأنه يتقدمه عملية جراحية لإخراج البويضة - كما ذكرتم في السؤال - ، وهذه العملية تحتاج إلى كشف العورة بدون حاجة ، ثم إلى جراحة ، يخشى أن يكون منها نتائج ولو في المستقبل البعيد ، من تغيير القناة ، أو حدوث التهابات .

ثم إن ترك الأمور على طبيعتها التي خلقها عليها أرحم الراحمين ، وأحكم الحاكمين : أكمل ، تأدباً مع الله سبحانه ، وأولى وأنفع من طرق يستحدثها المخلوق ، ربما يبدو له حُسنها في أول وهلة ، ثم يتبين فشلها بعد ذلك .

 إذا كان لهذا العمل حاجة : فإننا لا نرى به بأساً بشروط ثلاثة :
الأول : أن يتم هذا التلقيح بمني الزوج ، ولا يجوز أن يكون هذا التلقيح بمني غير الزوج ؛ لقول الله تعالى : ( وَاللَّهُ جَعَلَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا وَجَعَلَ لَكُمْ مِنْ أَزْوَاجِكُمْ بَنِينَ وَحَفَدَةً وَرَزَقَكُمْ مِنَ الطَّيِّبَاتِ أَفَبِالْبَاطِلِ يُؤْمِنُونَ وَبِنِعْمَةِ اللَّهِ هُمْ يَكْفُرُونَ ) النحل/72 ، فخص ذلك بالأزواج . 
الثاني : أن تتم عملية إخراج المني من الرجل بطريق مباح ، بأن يكون ذلك عن طريق استمتاع الزوج بزوجته، حتى يتم خروج المني ، ثم تلقح به البويضة .
الثالث : أن توضع البويضة بعد تلقيحها في رحم الزوجة ، فلا يجوز أن توضع في رحم امرأة سواها بأي حال من الأحوال ؛ لأنه يلزم منه إدخال ماء الرجل في رحم امرأة غير حلال له ، وقد قال الله تعالى : ( نِسَاؤُكُمْ حَرْثٌ لَكُمْ فَأْتُوا حَرْثَكُمْ أَنَّى شِئْتُمْ وَقَدِّمُوا لِأَنْفُسِكُمْ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّكُمْ مُلَاقُوهُ وَبَشِّرِ الْمُؤْمِنِينَ ) البقرة/223 ، فخص الحرث بامرأة الرجل ، وهذا يقتضي أن تكون المرأة غير الزوجة غير محل لحرثه " . انتهى بتصرف يسير .

വിവർത്തനം: 


"IVF പോലുള്ള ചികിത്സാ രീതി അവലംബിക്കല്‍  ഒരാവശ്യമായി വരുകയാണെങ്കിലല്ലാതെ നാം അത് അനുവദനീയമായിക്കാണുന്നില്ല.  കാരണം: അതിന് ചോദ്യകര്‍ത്താവ് സൂചിപ്പിച്ച പോലെ അണ്ഡം പുറത്തെടുക്കാനുള്ള നടപടിക്രമങ്ങൾ ആവശ്യമാണ്‌. അതുപോലെ ഔറത്ത് കാണിക്കണം, മാത്രമല്ല അതിനുവേണ്ടിയുള്ള   നടപടിക്രമങ്ങൾ   ചെയ്യുന്നതില്‍ ഒരുപക്ഷെ ഇന്‍ഫ്ലേമേഷനോ, അവയവത്തിന് മാറ്റങ്ങളോ സംഭവിക്കുക വഴി വിദൂര ഭാവിയിലെങ്കിലും  ദോഷം ചെയ്തേക്കാനും ഇടയുണ്ട്.  പരമകാരുണ്യകനും യുക്തിമാനുമായ റബ്ബ് സൃഷ്ടിച്ച രൂപത്തില്‍ അവയെ വിട്ടേക്കുന്നത് തന്നെയാണ് ഉചിതം. അത് രബ്ബിനോടുള്ള അദബില്‍ പെട്ടതാണ്. മനുഷ്യനിര്‍മിത മാര്‍ഗങ്ങളെക്കാള്‍ ഉചിതവും അതാണ്‌. ആദ്യം നല്ലത് എന്ന് തോന്നുന്ന കാര്യങ്ങള്‍ പിന്നെ വേണ്ടായിരുന്നു എന്ന് അവന് തോന്നിയേക്കാം..   

(ഇവിടെ അദ്ദേഹം ഗര്‍ഭധാരണത്തിന് സ്വാഭാവികമായി കഴിയുന്നവരും, അതുപോലെ ദോഷകരമല്ലാത്ത മറ്റു ചികിത്സാരീതികള്‍ അവലംബിച്ചാല്‍ത്തന്നെ ഗര്‍ഭധാരണത്തിന് സാധ്യതയുള്ളവരും IVF പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് അനുവദിക്കാവുന്നതല്ല എന്നതാണ് സൂചിപ്പിക്കുന്നത്). ശേഷം അദ്ദേഹം പറയുന്നു"


... എന്നാല്‍ അപ്രകാരം ചെയ്യല്‍ ആവശ്യമായി വരുകയാണ് എങ്കില്‍, മൂന്ന്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ട്‌ അത് ചെയ്യുന്നതില്‍ കുഴപ്പമുണ്ടെന്ന് നാം കരുതുന്നില്ല: 

ഒന്ന്: ഭര്‍ത്താവിന്‍റെ ബീജം ഉപയോഗിച്ച് മാത്രമായിരിക്കണം സിക്താണ്ഡം രൂപപ്പെടുത്തുന്നത് (ഇത് ഭാര്യയുടെ അണ്ഡത്തിനും ബാധകമാണ്. മറ്റൊരു സ്ത്രീയുടെ അണ്ഡം ഉപയോഗിച്ച് സിക്താണ്ഡം രൂപപ്പെടുത്തുന്നത് അനുവദനീയമല്ല). അല്ലാഹു  ഇപ്രകാരം പറഞ്ഞിരിക്കുന്നു: 


"അല്ലാഹു നിങ്ങള്‍ക്ക്‌ നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ തന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക്‌ പുത്രന്‍മാരെയും പൌത്രന്‍മാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക്‌ ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവര്‍ അസത്യത്തില്‍ വിശ്വസിക്കുകയും, അല്ലാഹുവിന്‍റെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്‌?" - (നഹ്‌ൽ: 72 ).

അവനവന്റെ ഇണകളിൽ നിന്നും മാത്രമേ ഗർഭധാരണം പാടുള്ളൂ എന്ന് ഈ ആയത്ത് പഠിപ്പിക്കുന്നു.

രണ്ട്: അനുവദനീയമായ മാർഗത്തിലൂടെ മാത്രമേ ശുക്ലം പുറത്തെടുക്കാവൂ. അഥവാ ഭാര്യാഭർതൃ സംസർഗ്ഗത്തിലൂടെ മാത്രമേ അത് പുറത്തെടുക്കാവൂ. അതിന് ശേഷം അണ്ഡവും ബീജവും ഒന്നിപ്പിക്കാം.

(എന്നാൽ ഇവിടെ ശൈഖ് പറഞ്ഞ അഭിപ്രായത്തോടും അതിൻ്റെ പ്രായോഗികതയോടും വിയോജിപ്പുണ്ട്. ഇത്തരം മെഡിക്കൽ ആവശ്യങ്ങൾക്കും അതുപോലെ ചെക്കപ്പിനുമൊക്കെയായി സ്വയം ഭോഗത്തിലൂടെ ശുക്ലം പുറത്തെടുക്കുന്നതിൽ തെറ്റില്ല). 

മൂന്ന്:     അണ്ഡവും ബീജവും തമ്മിൽ സംയോജിപ്പിച്ചു സിക്താണ്ഡമാക്കിയ ശേഷം അത് ഭാര്യയുടെ ഗർഭപാത്രത്തിൽ മാത്രമേ നിക്ഷേപിക്കാവൂ. ഒരുകാരണവശാലും ഭാര്യയല്ലാത്ത മറ്റൊരു സ്ത്രീയുടെ ഗർഭാശയത്തിൽ അത് നിക്ഷേപിക്കുന്നത് അനുവദനീയമാകുന്നില്ല. കാരണം അത് അന്യപുരുഷൻറെ ബീജം അന്യ സ്ത്രീയുടെ ഗർഭാശയത്തിൽ പ്രവേശിപ്പിക്കാൻ ഇടവരുത്തും. അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു: "നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക്‌ നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‌". - (അൽബഖറ:223). ഇവിടെ ഒരാളുടെ ബീജം വളരേണ്ടത് തൻ്റെ ഭാര്യയിലാണ് എന്ന് സന്നിഗ്ധമായി പഠിപ്പിക്കുന്നു. അതായത് തൻ്റെ ഭാര്യയല്ലാത്ത ഒരു സ്ത്രീയിലും തൻ്റെ ബീജം കൃഷി ചെയ്യാൻ അയാൾക്ക് അനുവാദമില്ല എന്ന് ഈ വചനത്തിൽ അടങ്ങിയിരിക്കുന്നു.     

(വിവർത്തനം അവസാനിച്ചു).


ശൈഖ് പ്രതിപാദിച്ച നിബന്ധനകളോടൊപ്പം പരിഗണിക്കപെടേണ്ട എന്നാൽ അദ്ദേഹം പരാമർശിക്കാത്തതായ ചില കാര്യങ്ങൾ ഗൗരവത്തോടുകൂടിത്തന്നെ ഈ നിബന്ധനകളോടൊപ്പം പരിഗണിക്കേണ്ടതുണ്ട്: 

ഒന്ന്: സാധാരണ നിലക്ക് ഗർഭധാരണം സാധിക്കാത്ത വേളകളിലേ IVF പോലുള്ള മാർഗങ്ങൾ സ്വീകരിക്കാവൂ. അല്ലാത്ത മാർഗേണ ഗർഭധാരണം സാധ്യമാകുന്ന പക്ഷം ഈ രീതി അവലംബിക്കാവതല്ല. ദുരുപയോഗത്തിനുള്ള സാധ്യതകളെ മുൻനിർത്തിയാണ് ഇത്. 

രണ്ട്: തീർത്തും വിശ്വസനീയരായ ഡോക്ടർമാരെ മാത്രമേ ഈ ചികിത്സാ രീതിക്ക് വേണ്ടി സമീപിക്കാവൂ. 

മൂന്ന്: സിക്താണ്ഡം നിക്ഷേപിക്കുന്നതും , സ്ത്രീയുടെ സ്വകാര്യഭാഗങ്ങൾ കാണാനിടവരുന്ന രൂപത്തിലുള്ള ചികിത്സയുടെ ഭാഗങ്ങളും ലേഡി ഡോക്ടർ ആണ് നിർവഹിക്കേണ്ടത്. സ്ത്രീകൾ ഇല്ലാതെ വരുകയോ, അനിവാര്യമായും പുരുഷ ഡോക്ടർ ഇടപെടേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കിലോ ഒഴികെ. എൻ്റെ പരിചയത്തിലുള്ള ഈ ട്രീറ്റ്മെന്റ് ചെയ്യുന്ന പുരുഷ ഡോക്ടർ ലേഡി ഡോക്ടറുടെ സഹായത്തോടെയാണ് ഇത്തരം കാര്യങ്ങൾ ചെയ്യാറുള്ളത്.    

നാല്: സിക്താണ്ഡങ്ങൾ ഗർഭാശയത്തിൽ പിടിക്കാനും പിടിക്കാതിരിക്കാനും സാധ്യതയുള്ളതിനാൽ ഒരേ സമയം ഒന്നിലധികം സിക്താണ്ഡങ്ങൾ (zygotes) ഗർഭാശയത്തിൽ നിക്ഷേപിക്കുകയാണ് പതിവ്. നാല് വരെ സിക്താണ്ഡങ്ങൾ ഇങ്ങനെ നിക്ഷേപിക്കാറുണ്ട്. അതുകൊണ്ടാണ് IVF വഴി ഉണ്ടാകുന്ന കുട്ടികൾ അധികവും പലപ്പോഴും ഇരട്ടകളായ ജനിക്കുന്നത്. ഇങ്ങനെ കൂടുതൽ നിക്ഷേപ്പിക്കുന്ന സിക്താണ്ഡങ്ങളിൽ എല്ലാം ഗർഭാശയത്തിൽ പിടിക്കുകയാണ് എങ്കിൽ മറ്റുള്ളവയുടെ വളർച്ചയെ കൂടി പരിഗണിച്ച് കൂടുതൽ ആരോഗ്യപൂർണമായത് നിലനിർത്തി അല്ലാത്തത് നീക്കം ചെയ്യുന്നു. ഇതും അംഗീകരിക്കാൻ സാധിക്കുകയില്ല. സ്ത്രീയുടെ ആരോഗ്യവും മറ്റുമെല്ലാം പരിഗണിച്ച് അവർക്ക് ഗർഭം ധരിക്കാൻ അനുയോജ്യമായ വിധേന മാത്രമേ സിക്താണ്ഡങ്ങൾ നിക്ഷേപിക്കാവൂ.    

അഞ്ചു: ഭർത്താവ് ജീവിച്ചിരിക്കെ മാത്രമേ ഈ രീതിയിലൂടെ ഗർഭം ധരിക്കാവൂ. ബീജം നൂതന മാർഗങ്ങളിലൂടെ സൂക്ഷിച്ച് വെച്ച് ഭർത്താവിൻറെ മരണശേഷം ഈ രൂപത്തിൽ ഗർഭം ധരിക്കുന്നത് അനുവദനീയമല്ല. കാരണം ഭാര്യാ ഭർതൃ വൈവാഹിക ബന്ധത്തിലെ ലൈംഗിക ബന്ധം,  ഗർഭധാരണം തുടങ്ങിയുള്ള കാര്യങ്ങൾ മരണത്തോടുകൂടി അവസാനിക്കുന്നു. അതുകൊണ്ടാണ് തൻ്റെ ഭാര്യ ജീവിച്ചിരിക്കെ അവരുടെ സഹോദരിയെ വിവാഹം ചെയ്യുന്നത്  നിഷിദ്ധമെങ്കിലും അവരുടെ മരണശേഷം സഹോദരിയെ വിവാഹം ചെയ്യുന്നതിൽ തെറ്റില്ല. കാരണം ഒരാളുടെ  മരണത്തോടെ വൈവാഹിക ബന്ധം അവസാനിക്കുന്നു. അതുകൊണ്ടാണ് ഭർത്താവ് മരണപെട്ടാൽ സ്ത്രീക്ക് പുനർവിവാഹം അനുവദിക്കപ്പെടുന്നതും. എന്നാൽ മരണശേഷം ഭാര്യ ഭർത്താവിനെ കുളിപ്പിക്കുന്നതിനോ, ഭർത്താവ് ഭാര്യയെ കുളിപ്പിക്കുന്നതിനോ, ചുംബിക്കുന്നതിനോ തെറ്റില്ല. അതുകൊണ്ടാണ് വൈവാഹിക ബന്ധമെന്നോണം നിലനിൽക്കുന്നില്ല എന്നാൽ പൂർണമായി ബന്ധം മുറിയുന്നുമില്ല എന്ന് സൂചിപ്പിക്കസൂചിപ്പിക്കാൻ കാരണം. ഏതായാലും ഇന്ന് ലോകത്തിന്റെ ചില കോണുകളിൽ നിന്നും ഭർത്താവിന്റെ മരണശേഷം ഭർത്താവിൻ്റെ സൂക്ഷിച്ചുവെച്ച ബീജമുപയോഗിച്ച് സ്ത്രീ ഗർഭിണിയായ ചില ന്യൂസുകളൊക്കെ കണ്ടിട്ടുണ്ട്. ഇസ്‌ലാമികമായി അതൊരിക്കലും അനുവദനീയമല്ല. മരണത്തോടെ ഭാര്യാ ഭർത്താവായി ജീവിക്കുകയെന്നതും  ശാരീരിക ബന്ധങ്ങളും അവസാനിക്കുന്നു. എന്നാൽ മരണപ്പെട്ട വ്യക്തി തൻ്റെ ഭാര്യയോ ഭർത്താവോ ആണെന്ന നിലക്ക് അവരുടെ മരണാനന്തര കർമ്മങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യവും മാനസികമായ ബന്ധവും നിലനിൽക്കുകയും ചെയ്യുന്നു. 

അതുകൊണ്ടു IVF പോലുള്ള ചികിത്സാ രീതി അവലംബിക്കുന്നവർ ഇതുപോലുള്ള കാര്യങ്ങൾ തീർച്ചയായും മനസ്സിലാക്കിയിരിക്കണം. ഇനി ഒരാൾക്ക് മക്കളുണ്ടാകുന്നില്ല എങ്കിൽ അത് വലിയ അപരാധമായി കാണേണ്ടതില്ല. അതൊരു സ്വാഭാവികമായ കാര്യം മാത്രമാണ്. ഇനി കുട്ടികളോട് അങ്ങേയറ്റത്തെ ഇഷ്‌ടമുണ്ട് എന്നതിനാലാണ് നിങ്ങൾ ചോദ്യത്തിലുന്നയിച്ച മാർഗത്തെക്കുറിച്ച് ചോദിച്ചതെങ്കിൽ അനാഥകളായ കുട്ടികളെ ദത്തെടുത്ത് വളർത്താമല്ലോ. ആ കുഞ്ഞിന്റെ അസ്തിത്വം നഷ്ടപ്പെടുന്ന രൂപത്തിൽ സ്വന്തം പേരിലേക്ക് ചേർത്ത് വിളിക്കാൻ പാടില്ല എന്നതൊഴിച്ചാൽ എല്ലാവിധ സ്നേഹവും നൽകി ആ കുഞ്ഞിനെ നിങ്ങൾക്ക് വളർത്താം.  

ഏതായാലും ബീജം കടമെടുക്കുക, അണ്ഡം കടമെടുക്കുക, ഗർഭാശയം വാടകക്കെടുക്കുകയോ, മറ്റുള്ളവരുടേത് ഉപയോഗപ്പെടുത്തുകയോ ചെയ്യുക തുടങ്ങിയ അങ്ങേയറ്റം നിഷിദ്ധമായ രീതികൾ അവലംബിക്കാതിരിക്കുക. നമുക്ക് വരുന്ന അല്ലാഹുവിന്റെ പരീക്ഷണങ്ങൾ വ്യത്യസ്ഥ രൂപങ്ങളിലായിരിക്കും. അതിൽ നാമറിയാത്ത നന്മകൾ നമുക്കായി അടങ്ങിയിരിക്കാം. അല്ലാഹു പറയുന്നത് നോക്കൂ: 

وَعَسَى أَنْ تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَكُمْ وَعَسَى أَنْ تُحِبُّوا شَيْئًا وَهُوَ شَرٌّ لَكُمْ وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ} [البقرة: 216]

"നിങ്ങളൊരുപക്ഷെ വെറുക്കുന്ന കാര്യം യഥാർത്ഥത്തിൽ നിങ്ങൾക്ക് ഗുണകരമായിരിക്കാം. നിങ്ങളൊരുപക്ഷെ ഇഷ്ടപ്പെടുന്ന കാര്യം നിങ്ങൾക്ക് ദോഷകരമായിരിക്കാം.  അല്ലാഹു എല്ലാം അറിയുന്നവനാണ്. പക്ഷെ നിങ്ങളതറിയുന്നില്ല". - (അൽബഖറ: 216 ).

  ക്ഷമ അവലംബിക്കുകയും വിജയികളാകുകയും ചെയ്യുക. നിഷിദ്ധമായ മാർഗങ്ങൾ അവലംബിച്ച് പരലോകം നഷ്ടപ്പെടുത്താതിരിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ ...
_______________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ