Thursday, September 25, 2014

ദുല്‍ഹിജ്ജ ഒമ്പതും നോമ്പ് നോല്‍ക്കല്‍ - ഇബ്നു ബാസ് (റഹിമഹുല്ല).


ശൈഖ് ഇബ്ന്‍ ബാസ് (رحمه الله) പറയുന്നു: "പ്രവാചകന്‍(ﷺ) ദുല്‍ഹിജ്ജയിലെ പത്തു ദിവസവും നോമ്പ് എടുത്തില്ല എന്നത് അതിന് പുണ്യമില്ല എന്നതിന് തെളിവാക്കാന്‍ പറ്റില്ല. കാരണം ഇബ്നു അബ്ബാസ് (റ) ഉദ്ദരിച്ച ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ "സ്വാലിഹായ അമലുകള്‍ അനുഷ്ടിക്കാന്‍ ഏറെ ശ്രേഷ്ടകരമായ സമയം" എന്ന് പ്രവാചകന്‍(ﷺ) പഠിപ്പിച്ച ദിവസങ്ങളാണല്ലോ അവ. നോമ്പാകട്ടെ ഏറെ പുണ്യമുള്ള ഒരു സ്വാലിഹായ കര്‍മമാണ് താനും. പ്രവാചകന് ഒരു പക്ഷെ നോമ്പെടുക്കാന്‍ സാധിക്കാതെ പോയ മറ്റുവല്ല സാഹചര്യങ്ങളും ഉണ്ടായിരുന്നേക്കാമല്ലോ. (മാത്രമല്ല ഇവ നിര്‍ബന്ധ നോമ്പുകളല്ല എന്നതും ശ്രദ്ധേയം).  അപ്പോള്‍ ഇബ്നു അബ്ബാസ് (رضي الله عنه) വില്‍ നിന്ന് വന്ന റിപ്പോര്‍ട്ട് തന്നെ ഇതിനു മതിയായ തെളിവാണ്. ഹഫ്സ (رضي الله عنها) യില്‍ നിന്നും വന്ന റിപ്പോര്‍ട്ടിന് ചില കുഴപ്പങ്ങള്‍ ഉണ്ട് എങ്കിലും ഇബ്നു അബ്ബാസ് (رضي الله عنه) വില്‍ നിന്ന് സ്ഥിരപ്പെട്ട വന്ന റിപ്പോര്‍ട്ടുമായി അത് ചേര്‍ത്ത് വെക്കുമ്പോള്‍ അതില്‍ പരാമര്‍ശിക്കപ്പെട്ട വിഷയത്തിന് സാധുത ലഭിക്കുന്നു" .    (مجموع فتاوى و مقالات متنوعة الجزء الخامس عشر)

www.fiqhussunna.com

അതുപോലെ ,മറ്റൊരു ഫത്'വയില്‍ ഇബ്നു ബാസ് (رحمه الله) പറയുന്നു:

ചോദ്യം : ദുല്‍ഹിജ്ജ പത്തും (അഥവാ അറഫാ ദിനം വരെയുള്ള ഒന്‍പത് ദിവസങ്ങള്‍) മുഴുവനായും നോമ്പ് പിടിക്കുന്നത് ബിദ്അത്താണ് എന്ന് പറയുന്നവരെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ് ?.

ഉത്തരം : അവര്‍ അറിവില്ലാത്തവരാണ് അവര്‍ക്ക് പഠിപ്പിച്ചുകൊടുക്കേണ്ടതുണ്ട്.  കാരണം പ്രവാചകന്‍(ﷺ) നിങ്ങള്‍ സ്വാലിഹായ അമലുകള്‍ വര്‍ദ്ധിപ്പിക്കുക എന്ന് കല്പിച്ച ദിവസങ്ങളാണവ. നോമ്പാകട്ടെ ഏറെ ശ്രേഷ്ഠമായ ഒരു സല്കര്‍മ്മമാണ്താനും. പ്രവാചകന്‍(ﷺ) പറയുന്നു : " ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല. സ്വഹാബികൾ ചോദിച്ചു, അപ്പോൾ ജിഹാദോ? നബി(ﷺ) പറഞ്ഞു: ഒരാൾ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക്‌ പോയി തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ അർപ്പിച്ച്‌ രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ അതും (ജിഹാദും) ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല." [ബുഖാരി].

ഇനി പ്രവാചകന്‍(ﷺ) ഈ ദിവസങ്ങള്‍ നോമ്പ് അനുഷ്ടിച്ചില്ല എന്നാണ് അവര്‍ പറയുന്നതെങ്കില്‍. പ്രവാചകന്‍(ﷺ) നോമ്പ് അനുഷ്ടിച്ചതായും അനുഷ്ടിക്കാതിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. വാക്കുകള്‍ക്കാണ് കര്‍മ്മങ്ങളെക്കാള്‍ മുന്‍ഗണന. പ്രവാചകന്‍റെ വാക്കും പ്രവര്‍ത്തിയുമെല്ലാം  ഒരു വിഷയത്തില്‍ ഒരുമിച്ച് വന്നാല്‍ അത് കൂടുതല്‍ ബലപ്പെട്ട സുന്നത്താണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ പ്രവാചകന്‍റെ വാക്കു മാത്രം വന്നാലും, പ്രവര്‍ത്തി മാത്രം വന്നാലും , അംഗീകാരം മാത്രം വന്നാലും അവയെല്ലാം തന്നെ സുന്നത്താണ്.  പ്രവാചകന്‍(ﷺ) ഒരു കാര്യം പറഞ്ഞാല്‍, പ്രവര്‍ത്തിച്ചാല്‍, അംഗീകരിച്ചാല്‍ അതെല്ലാം തന്നെ സുന്നത്താണ്. എന്നാല്‍ അവയില്‍ വച്ച് ഏറ്റവും മുന്‍ഗണനയും പ്രാബല്യവും ഉള്ളത് വാക്കിനാണ്.  പിന്നെ പ്രവര്‍ത്തിക്ക്, പിന്നെ അംഗീകാരത്തിന് എന്നിങ്ങനെയാണ് അതിന്‍റെ ക്രമം.


അപ്പോള്‍ പ്രവാചകന്‍റെ വാക്കാണ് : " ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല". എന്നുള്ളത്. അപ്പോള്‍ അതില്‍ ഒരാള്‍ വ്രതമെടുത്താല്‍ വളരെ നല്ല ഒരു പുണ്യകര്‍മമാണ് അവന്‍ ചെയ്യുന്നത്. അതുപോലെ ഒരാള്‍ ദാനം നല്‍കിയാല്‍,  അല്ലാഹു അക്ബര്‍, അല്‍ഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ് തുടങ്ങിയ ദിക്റുകള്‍ ചൊല്ലിയാല്‍ അതെല്ലാം ഏറെ ശ്രേഷ്ടകരമാണ്. പ്രവാചകന്‍ പറയുന്നു : " അബ്ദുല്ലാഹിബ്നു ഉമർ(رضي الله عنه)വിൽനിന്ന്‌: " നബി(ﷺ) ഇപ്രകാരം പറയുന്നത്‌ ഞാൻ കേട്ടു, ഈ ദിവസങ്ങളെപ്പോലെ അല്ലാഹുവിങ്കൽ മഹത്തായ മറ്റൊരു ദിവസവുമില്ല. ഈ ദിവസങ്ങളിൽ നിർവ്വഹിക്കുന്ന സർക്കർമ്മങ്ങളെപ്പോലെ അല്ലാഹുവിന്‌ ഇഷ്ടമുള്ള മറ്റു കർമ്മങ്ങളുമില്ല. അത്കൊണ്ട്‌ നിങ്ങൾ സ്തുതികീർത്തനങ്ങളും തക്ബീറുകളും തഹ്‚ലീലുകളും വര്‍ദ്ധിപ്പിക്കുക" - [റവാഹു  അഹ്മദ്]. അല്ലാഹു എല്ലാവര്‍ക്കും അതിനുള്ള തൗഫീഖ് നല്‍കട്ടെ.

(من ضمن الأسئلة المقدمة لسماحته في يوم عرفة ، حج عام 1418هـ - مجموع فتاوى و مقالات متنوعة الجزء الخامس عشر).